മലയിൻകീഴ്∙ വീട്ടിനുള്ളിൽ സൂക്ഷിച്ചിരുന്ന അഞ്ച് നാടൻബോംബുകൾ പൊലീസ് കണ്ടെടുത്തു. സ്ഫോടക വസ്തു കൈവശം വച്ചതിനു പേയാട് റാക്കോണത്തു മേലെപുത്തൻവീട്ടിൽ അരുൺലാലി(23)നെതിരെ മലയിൻകീഴ് പൊലീസ് കേസെടുത്തു. ഓട്ടോഡ്രൈവറായ ഇയാൾ ഒളിവിലാണ്. ബോംബുകൾ നിർവീര്യമാക്കി. ഉഗ്രസ്ഫോടനശേഷിയുള്ളവയാണെന്ന് അധികൃതർ അറിയിച്ചു.
അരുൺലാലിന്റെ പിതാവ് അയ്യപ്പൻചെട്ടിയാരാണു വീട്ടിൽ ബോംബുകൾ വച്ചിരിക്കുന്ന വിവരം ഞായറാഴ്ച്ച രാത്രി സ്റ്റേഷനിലെത്തി അറിയിച്ചത്. തുടർന്ന് എസ്ഐ: സുരേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധനയ്ക്കെത്തി. അരുൺലാലിന്റെ കിടപ്പുമുറിയിലെ ഷെൽഫിൽ പേപ്പറിൽ പൊതിഞ്ഞ നിലയിലാണു ബോംബുകൾ കണ്ടത്.
മുറിയിൽ വച്ചിരിക്കുന്ന ബോംബുകൾ മാറ്റാൻ മകനോടു പലതവണ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിന് അരുൺലാൽ തയാറായില്ല. തുടർന്നാണു പൊലീസിൽ അറിയിച്ചതെന്ന് അയ്യപ്പചെട്ടിയാർ പറഞ്ഞു. മകൻ വീട്ടിൽ മദ്യപിച്ച് ബഹളമുണ്ടാക്കുന്നതു പതിവാണെന്നും പലപ്പോഴും ഭീഷണിപ്പെടുത്താറുണ്ടെന്നും അദ്ദേഹം മൊഴിനൽകിയിട്ടുണ്ട്. ബോംബുകൾ കണ്ടെത്തിയതിൽ രാഷ്ട്രീയഗൂഢാലോചന ഉണ്ടോ എന്നറിയാൻ പൊലീസ് അന്വേഷണം തുടങ്ങി.
സിപിഎം, ബിജെപി പ്രവർത്തകർ സംഭവത്തിൽ പരസ്പരം ആരോപണം ഉന്നയിച്ചു. കഴിഞ്ഞ ഹർത്താലിനിടെ പേയാട് ജംക്‌ഷനിൽ ബിജെപി–ഡിവൈഎഫ്ഐ പ്രവർത്തകർ ഏറ്റുമുട്ടിയിരുന്നു. ഇരുവിഭാഗത്തെയും അനവധിപേർക്കു പരുക്കേൽക്കുകയും സിപിഎം ലോക്കൽകമ്മിറ്റി ഓഫിസിനുനേരെ കല്ലേറും ഉണ്ടായി. രാഷ്ട്രീയ സംഘർഷങ്ങൾ ഒഴിവാക്കാൻ സമാധന ചർച്ചകൾ നടക്കുന്നതിനിടെയാണു പ്രശ്നബാധിത സ്ഥലത്തുനിന്നു ബോംബുകൾ കണ്ടെത്തിയത്.