ഇന്ത്യൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിനു ഏർപ്പെടുത്തിയിരുന്ന ആജീവനാന്ത വിലക്ക് കേരള ഹൈക്കോടതി നീക്കിയ വിധിയിൽ പ്രതികരണവുമായി ബിസിസിഐ. വിധി പഠിച്ച ശേഷം പ്രതികരിക്കാമെന്ന് ബിസിസിഐ അറിയിച്ചു. ഹൈക്കോടതി വിധി ബിസിസിഐയുടെ നിയമകാര്യ വിഭാഗം പരിശോധിക്കും. ശേഷം നിലപാട് ഉചിതമായ വേദിയിൽ അറിയിക്കുമെന്നും ബിസിസിഐ വ്യക്തമാക്കി.
ശ്രീശാന്തിനെതിരെ അച്ചടക്ക നടപടിയെടുക്കാൻ തെളിവൊന്നുമില്ലെന്നു ഹൈക്കോടതി പറഞ്ഞു. സാഹചര്യത്തെളിവുകള്‍ മാത്രമാണു കേസില്‍ പരിഗണിച്ചതെന്നും കോടതി വിലയിരുത്തി. വാതുവയ്പ് നടന്നിരുന്നുവെങ്കില്‍ മൽസര ഫലം മറ്റൊന്നാകുമായിരുന്നു. എന്നാൽ അങ്ങനെ സംഭവിച്ചില്ല. ക്രിക്കറ്റില്‍ വാതുവയ്പുണ്ടെന്നും അതുതടയാന്‍ ബിസിസിഐ ശ്രദ്ധാപൂര്‍വം ശ്രമിക്കണമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ഐപിഎൽ ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട് 2013 മേയിലാണു ഡൽഹി പൊലീസ് ശ്രീശാന്തിനെ അറസ്റ്റു ചെയ്തത്. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ താരമായിരുന്ന ശ്രീശാന്തിനൊപ്പം അങ്കിത് ചവാൻ, അജിത് ചാന്ദില എന്നീ താരങ്ങളും അറസ്റ്റിലായി. തുടർന്ന്, മൂവരെയും ക്രിക്കറ്റിൽനിന്നു സസ്പെൻഡ് ചെയ്ത ബിസിസിഐ, അന്വേഷണത്തിന് ഉത്തരവിട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് ശ്രീശാന്തിന് ആജീവാനന്ത വിലക്ക് ഏർപ്പെടുത്തിയത്. പട്യാല സെഷൻസ് കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനായി പ്രഖ്യാപിച്ചതോടെയാണ് തിരിച്ചുവരവിന് അവസരമൊരുങ്ങിയത്.