സന ഫാത്തിമയ്ക്കുവേണ്ടി തിരച്ചിൽ നടക്കുമ്പോൾ, മൂന്നുവര്‍ഷം മുന്‍പ് കണ്ണൂര്‍ ഇരിട്ടിയില്‍ നിന്ന് കാണാതായ ഒന്നരവയസുകാരി ദിയ ഫാത്തിമയെക്കുറിച്ച് ഇപ്പോഴും വിവരമില്ല. വീടിനുള്ളിലിരുന്ന കുഞ്ഞ് സമീപത്തുള്ള കൈത്തോടിലൂടെ ഒഴുകിപ്പോയെന്നാണ് പൊലീസിന്റെ നിഗമനം. അന്വേഷണം എങ്ങുമെത്താതെ അവസാനിച്ചുവെന്ന് ദിയ ഫാത്തിമയുടെ മാതാപിതാക്കളായ സുഹൈലും ഫാത്തിമത്തും പറയുന്നു.
കുട്ടികളുടെ പേരിലും ഉണ്ട് സാമ്യം. സന ഫാത്തിമയെ കാണാതായത് ഈമാസം 3ന്. അതായത് 2017 ഓഗസ്റ്റ് 3. ദിയ ഫാത്തിമയെ കാണാതായത് 2014 ഓഗസ്റ്റ് 1ന്. കുട്ടികളെ കാണാതായ രീതിക്കും ഉണ്ട് സമാനത. തോരാത്ത മഴയുള്ള ദിവസം. മുതിർന്നവർ പോലും വീടിന് പുറത്തിങ്ങിയിരുന്നില്ല. അന്നാണ് പിച്ചവച്ചുതുടങ്ങുന്ന ദിയയെ കാണാതായത്. വീട്ടിൽനിന്ന് ഏൺപത് മീറ്റർ അകലെയുള്ള കൈത്തോട്ടിലേക്ക് ദിയ ഒരിക്കലും പോകില്ലെന്ന് മാതാവ് ഉറപ്പിച്ച് പറയുന്നു.
സംഭവ ദിവസം വീട്ടിലെത്തിയ ഡോഗ് സ്ക്വാഡ് കൈത്തോട്ടിലേക്ക് പോയതുപോലുമില്ല. എന്നിട്ടും കുട്ടി ഒഴുകിപ്പോയതാകമെന്നായിരുന്നു ലോക്കൽ പൊലീസിന്റെ കണ്ടെത്തൽ.ദിയയുടെ പിതാവ് പൊലീസിൽനിന്ന് ഒരു സഹകരണവും ലഭിച്ചില്ല. അങ്കമാലിയിൽനിന്ന് ദിയയുടെ രൂപസാദൃശ്യമുള്ള കുട്ടിയുടെ സിസിടിവി ദൃശ്യം ലഭിച്ചെങ്കിലും തുടരന്വേഷണവും നടന്നില്ല. ഉന്നതല ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ട് രണ്ടാഴ്ച കഴിഞ്ഞിരിക്കുന്നു. പക്ഷേ ഒരു ഉദ്യോഗസ്ഥൻ പോലും ഈ കുടുംബവുമായി ബന്ധപ്പെട്ടിട്ടില്ല. ദിയ ഫാത്തിമയുടെ തിരോധാനം ഇന്നും ദുരൂഹമായി തുടരുന്നു.