നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച സംഭവത്തിലെ ഗൂഢാലോചനക്കേസിൽ അറസ്റ്റിലായ നടൻ ദിലീപിന്റെ റിമാൻഡ് കാലാവധി നാളെ അവസാനിക്കും. നിലവിലെ റിമാൻഡ് കാലയളവിൽ ഒരുവട്ടം ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനാൽ പുതിയ ജാമ്യാപേക്ഷ നാളെത്തന്നെ നൽകണോ എന്ന കാര്യത്തിൽ പ്രതിഭാഗത്ത് ആശയക്കുഴപ്പമുണ്ടെന്നാണു വിവരം.
നാളെ ജാമ്യാപേക്ഷ നൽകുന്നില്ലെങ്കിൽ കോടതി വീണ്ടും റിമാൻഡ് ചെയ്യാനാണു സാധ്യത. നിലവിലുള്ള അഭിഭാഷകനെ മാറ്റിയാണു ദിലീപ് ജാമ്യത്തിനു നീക്കം നടത്തുന്നത്. ഡ്രൈവറും സഹായിയുമായ സുനിൽരാജ് (അപ്പുണ്ണി) ഒളിവിൽ കഴിഞ്ഞ സാഹചര്യത്തിലായിരുന്നു നേരത്തേ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്.
അപ്പുണ്ണിയെ കണ്ടെത്തിയില്ലെന്നും നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ ഫോൺ കണ്ടെത്താനായിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണു പ്രോസിക്യൂഷൻ അന്നു ജാമ്യാപേക്ഷയെ എതിർത്തത്. പൊലീസിനു മുൻപിൽ കീഴടങ്ങിയ അപ്പുണ്ണിയെ ചോദ്യം ചെയ്തു വിട്ടയച്ച സാഹചര്യമാണ് ഇപ്പോഴുള്ളത്. ഇത് എങ്ങനെ അനുകൂലമായി ഉപയോഗിക്കാമെന്നാണു പ്രതിഭാഗം ആലോചിക്കുന്നത്.