കൊല്ലത്ത് റോഡപകടത്തിൽ പരിക്കേറ്റ തമിഴ്നാട്ടുകാരനായ യുവാവ് ചികിൽസ കിട്ടാതെ മരിച്ചു. കൂട്ടിരിപ്പിന് ആളില്ലെന്ന പേരിൽ സ്വകാര്യ മെഡിക്കൽ കോളജുൾപ്പടെ ചികിൽസ നിഷേധിച്ചതോടെ ഏഴുമണിക്കൂർ ആംബുലൻസിൽ കഴിഞ്ഞ യുവാവ് പുലർച്ചെ മരണത്തിന് കീഴടങ്ങി. മരണത്തോട് മല്ലടിച്ച യുവാവിനോട് മനസാക്ഷിയില്ലാതെയാണ് ആശുപത്രികൾ പെരുമാറിയതെന്ന് രാത്രി മൊത്തം രോഗിയുമായി അലഞ്ഞ ആംബുലൻസ് ഉടമ രാഹുൽ മനോരമ ന്യൂസിനോട് പറഞ്ഞു.
ബൈക്കപകടത്തിൽ തലയ്ക്ക് ഗുരുതരപരിക്കേറ്റ യുവാവിനോട് കൊടുംക്രൂരതയാണ് കൊല്ലത്തേയും തിരുവനന്തപുരത്തേയും സ്വകാര്യാശുപത്രികൾ ചെയ്തത്. രാത്രി 11മണിക്ക് ചാത്തന്നൂരിൽ വാഹനാപകടത്തിൽ പരിക്കേറ്റ തിരുനെൽവേലി സ്വദേശി മുരുകനാണ് ഏഴുമണിക്കൂറിന് ശേഷം ആംബുലൻസിൽ തന്നെ ദാരുണാന്ത്യമുണ്ടായത്. സന്നദ്ധസംഘടനയായ ട്രാക്കിന്റെ ഐ.സി.യു ആംബുലൻസിൽ കൊല്ലത്തേ സ്വകാര്യമെഡിക്കൽ കോളജിലുൾപ്പടെ മുരുകനെ കൊണ്ടുപോയെങ്കിലും തിരിഞ്ഞു നോക്കിയില്ല. കൂട്ടരിപ്പുകാർ ഇല്ലാതെ വെൻിലേറ്ററൽ പ്രവേശിപ്പിക്കില്ലെന്നായിരുന്നു നിലപാടിയിരുന്നു സ്വകാര്യ മെഡിക്കൽ കോളജ്. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും വെൻിലേറ്റർ ലഭ്യമായില്ല.അർധരാത്രിയിലും പുലർച്ചയുമായി തിരുവനന്തപുരത്തേയും കൊല്ലത്തേയും മറ്റു സ്വകാര്യാശുപത്രികളെ സമീപിച്ചെങ്കിലും സമാനമായിരുന്നു പ്രതികരണം.
ഏഴുമണിക്കൂറോളം ജീവനോട് മല്ലിട്ട 30 കാരൻ ചികിൽ കിട്ടാതെ രാവിലെ ആറുമണിയോടെ മരണത്തിന് കീഴടങ്ങി. ആംബുൻസിലുള്ള നഴ്സ് വെൻറിലേറ്ററിന്റെ സഹായത്തോടെ കഴിയുവുന്നതെല്ലാം ചെയ്തെങ്കിലും ആശുപത്രികളുടെ ക്രൂരമായ സമീപനം എല്ലാ ശ്രമവും വിഫലമാക്കി. 24 മണിക്കൂറും അത്യാഹിതവിഭാഗമെന്ന ബോർഡുവെച്ചിരിക്കന്ന ആതുരസേവനമെന്ന് അവകാശപ്പെടുന്ന ആശുപത്രികളാണ് കൂടെ അളില്ലാത്തതിനാൽ പണം കിട്ടില്ലെന്ന ചിന്തയിൽ മനുഷ്യജീവന് വിലകൽപ്പിക്കാതിരുന്നത്.