ചരിത്രസ്മൃതികളില്‍ തുഴയെറിഞ്ഞാണ് ഒാരോവര്‍ഷവും നെഹ്റുട്രോഫി ജലോല്‍സവം വന്നെത്തുന്നത്. കപ്പിന് ചാര്‍ത്തിക്കിട്ടിയ പേരുതന്നെയാണ് ഈ ജലമേളയുടെ തലക്കനം. ജവഹര്‍ലാല്‍ നെഹ്റുവും നടുഭാഗം ചുണ്ടനുമായിരുന്നു ആദ്യജലോല്‍സവത്തിലെ തലയെടുപ്പുള്ള താരങ്ങള്‍. കാലങ്ങള്‍ക്കിപ്പുറം അവരുടെ ഓര്‍മകള്‍ രണ്ടുകരകളിലാണ്.
വള്ളംകളിയും കണ്ട് ഡല്‍ഹിയിലേക്ക് തിരിച്ചുപോയ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ആവേശം അവിടംകൊണ്ടും അവസാനിച്ചില്ല. ചുണ്ടന്‍വള്ളത്തിന്റെ ആകൃതിയില്‍ തന്റെ കൈയ്യൊപ്പോടുകൂടിയ വെള്ളിക്കപ്പ് കേരളത്തിലേക്ക് അയച്ചു. പ്രൈംമിനിസ്റ്റേഴ്സ് ട്രോഫിയെന്നായിരുന്നു ഒരുപതിറ്റാണ്ടോളം വിളിപ്പേര്. നെഹ്റുവിന്റെ മരണത്തോടെ നെഹ്റുട്രോഫിയായി. രാജ്യത്തിന്റെ തന്നെ ചരിത്രത്തിന്റെ ഭാഗമായി.
പക്ഷേ ഇന്ത്യന്‍ പ്രധാനമന്ത്രി പാഞ്ഞുകയറിയ നടുഭാഗം ചുണ്ടന്റെ ഇന്നത്തെ അവസ്ഥ സങ്കടകരമാണ്. വള്ളപ്പുരയുടെ നടുഭാഗം തകര്‍ന്നുവീണു. മഴയത്തെ ഈ കാഴ്ച ആരെയും സങ്കടപ്പെടുത്തും. ഒരു ചരിത്രനൗകയാണ് ഈ മഴയത്ത് കിടക്കുന്നത്. അല്ല കിടത്തിയിരിക്കുന്നത്.
നെടുമുടി വില്ലേജിലെ ഒരു കരയാണ് നടുഭാഗം. കഞ്ഞിവയ്ക്കാനുള്ള അരിയില്‍നിന്ന് ഒരു പിടി മാറ്റിവച്ചാണ് പട്ടിണിപ്പാവങ്ങളായ ജനത 1948ല്‍ അവരുടെ കരയുടെ അഭിമാനമായ നടുഭാഗം പണികഴിപ്പിച്ചത്. നടുഭാഗത്തിന് വേണ്ടി തുഴയെടുത്തവരെല്ലാം ഇന്ന് ചങ്കുപൊട്ടിയാണ് സംസാരിക്കുന്നത്.
ജലരാജാക്കന്മാര്‍ എന്നറിയപ്പെടുന്ന ചുണ്ടന്‍വള്ളങ്ങളുടെ മല്‍സരങ്ങള്‍ തന്നെയാണ് ജലോല്‍സവത്തിന്റെ മുഖ്യആകര്‍ഷണം. അമരത്തും അണിയത്തുമായി നൂറ്റിപ്പത്തിലേറെ തുഴച്ചില്‍ക്കാര്‍. ഒരേ മനസ്, ഒരേ താളം.ഒരു വള്ളപ്പാട് കൊതിച്ച് തുഴപ്പാട് വ്യത്യാസത്തില്‍ കപ്പില്‍ മുത്തമിടുന്ന മുഹൂര്‍ത്തങ്ങള്‍. ആള്‍ക്കൂട്ടമുയര്‍ത്തുന്ന ആര്‍പ്പും കുരവയും. ഇത്തവണ 78 വള്ളങ്ങളാണ് ഒാളപ്പരപ്പില്‍ നീന്തുന്നത്. 20 ചുണ്ടനുകള്‍.
കുട്ടനാടിന്റെ ഒരോ ചെറുതോടുകളിലും പരിശീലനം കുതിക്കുകയാണ്. പുന്നമടയില്‍ നെഹ്റുവിന്റെ പ്രതിമയ്ക്കരികിലേക്ക് തുഴഞ്ഞെത്താന്‍. അപ്പൊഴും നെടുമുടി പഞ്ചായത്ത് ഒാഫിസിന് മുന്നിലെ കാടുപിടിച്ച ചതുപ്പില്‍ നെഹ്റുവിന്റെ കാല്‍പാദമേറ്റ നടുഭാഗം ചുണ്ടന്‍ ഒറ്റയ്ക്കാണ്. ഇവനെ ആരാണൊന്ന് പുന്നമടയിലെ നെഹ്റു പവലിയനില്‍, നെഹ്റുവിന്റെ അരികില്‍ മഴനനയാതെ ഒന്ന് ചേര്‍ത്തുപിടിക്കുക.