ഗുരുതരാവസ്ഥയിലായിരുന്ന രോഗിയെ ചികില്‍സ നിഷേധിച്ച് മരണത്തിലേക്ക് തള്ളിവിട്ട സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. സർക്കാർ ഉത്തരവുകൾ ലംഘിച്ച സ്വകാര്യാശുപത്രികളുടെ നടപടിയും വെന്റിലേറ്റർ ഒഴിവില്ലെന്ന തിരുവനന്തപുരം മെഡിക്കൽ കോളജിന്റെ വാദവും അന്വേഷിക്കുമെന്ന് ശൈലജ മനോരമ ന്യൂസിനോട് പറഞ്ഞു. വീഴ്ചവരുത്തിയ അഞ്ച് സ്വകാര്യആശുപത്രികൾക്കെതിരെ പൊലീസ് കേസെടുത്തു. മനോരമ ന്യൂസ് വാർത്തയെ തുടർന്നാണ് സർക്കാർ ഇടപെടൽ.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ തമിഴ്നാട്ടുകാരനെ ആശുപത്രികൾ മരണത്തിലേക്ക് വിട്ടത് ആരോഗ്യവകുപ്പിനെ ഞെട്ടിച്ചിരിക്കെയാണ്. സുപ്രീംകോടതിവിധിയുടെയും സര്‍ക്കാര്‍ ഉത്തരവിന്റെയും ലംഘനമാണിതെന്ന് മന്ത്രി കെ.കെ.ശൈലജ തുറന്നു പറഞ്ഞു. വെന്റിലേറ്റർ ഒഴിവില്ലെന്ന തിരുവനന്തപുരം മെഡിക്കൽ കോളജിന്റെ വാദം പ്രത്യേകം അന്വേഷിക്കാനും ആരോഗ്യമന്ത്രി ഉത്തരവിട്ടു. ഇത്തരം സാഹചര്യങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ ട്രോമ കെയര്‍ സംവിധാനം എല്ലാ ജില്ലകളിലും നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി
ഗുരുതരമായ പരിക്കേറ്റ മുരുകനെ ആദ്യമെത്തിച്ച കൊല്ലം മെഡിട്രിന ആശുപത്രി, മെഡിസിറ്റി മെഡിക്കല്‍ കോളജ്, അസീസിയ മെഡിക്കല്‍ കോളജ്, , കിംസ് ആശുപത്രി, തിരുവനന്തപുരം എസ്‍യുടി ആശുപത്രി എന്നിവയ്ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. എഫ്ഐആറില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയുടെ പേരും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വീഴ്ച വരുത്തിയ സ്വകാര്യ ആശുപത്രികളില്‍ പൊലീസ് പരിശോധന നടത്തി. ആശുപത്രികളുടെ നിലപാട് ഗുരുതരചട്ടലംഘനമാണെന്ന് കൊല്ലം സിറ്റി പൊലീസ് കമ്മിഷണര്‍ അജിത ബീഗം മനോരമന്യൂസിനോട് പറഞ്ഞു.
സംഭവത്തെപ്പറ്റി മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ പൊലീസ് കമ്മിഷണറോട് മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദേശിച്ചു. കുറ്റക്കാരായ ആശുപത്രികൾക്ക് എതിരെ പ്രതിഷേധം ശക്തമാവുകയാണ്.കൊല്ലം മെഡിസിറ്റി ആശുപത്രിയിലേക്ക് യുവമോർച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി.