അട്ടപ്പാടിയിൽ ചൂട് കനത്തതോടെ ജലസ്രോതസുകളിൽ വെളളമില്ലാതായി. ഉൗരുകളിലുളള പൊതുകിണറുകളും വറ്റിവരണ്ടത് ആദിവാസികൾക്കാണ് ദുരിതമായത്. കുടിവെളളത്തിനായി നെട്ടോട്ടമോടുകയാണ് ഷോളയൂരിലെ തെക്കേകടമ്പാറ ഉൗരുകാര്‍
കാലാവസ്ഥ വ്യതിയാനം കിഴക്കൻ അട്ടപ്പാടിയിൽ സൃഷ്ടിച്ച മാറ്റത്തിന് ഷോളയൂരിലെ തെക്കേകടമ്പാറ ഉൗര് ഉദാഹരണമാണ്. ഉൗരിലുളള ഒരേയൊരു പൊതുകിണറിൽ ഒരു കുടം വെളളം പോലുമില്ലാത്ത അവസ്ഥ.ആദിവാസികൾ കിണറിനുളളിലിറങ്ങിയാണ് വെളളം നിറയ്ക്കുന്നത്. മണിക്കൂറുകൾ കാത്തിരിക്കണം. നൂറ്റിയൻപത് ആദിവാസി കുടുംബങ്ങൾ നെട്ടോട്ടമോടുന്നു.
വെളളമില്ലാതായതോടെ ഉൗരിലെ പതിനഞ്ച് കുട്ടികൾ പഠിക്കുന്ന ഏകാധ്യാപക വിദ്യാലയത്തിനും ഉടൻ പൂട്ടുവീഴും. കഴിഞ്ഞ ഒന്നരമാസം ടാങ്കറിൽ പ്രദേശത്ത് വെളളം എത്തിച്ചിരുന്നതായി ആദിവാസികൾ പറയുന്നു. എന്നാൽ മഴക്കാറു വീണതോടെ കുടിവെളള വിതരണം നിലച്ചു. മഴപെയ്യുന്നില്ല. പൂർണമായും വരണ്ടകാലാവസ്ഥയിലേക്ക് നാടു നീങ്ങുകയാണ്.