ബി.ജെ.പി നേതാക്കൾ ഉൾപ്പെട്ട മെഡിക്കൽ കോളജ് അഴിമതിയിൽ അന്വേഷണം കേന്ദ്ര ഏജൻസിക്ക് വിടുന്ന കാര്യം ആലോചിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിജിലൻസ് അന്വേഷണം പൂർത്തിയായശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും അദ്ദേഹം നിയമസഭയെ അറിയിച്ചു. ശബരിമല വിമാനത്താവളം നിർമിക്കാനുദ്ദേശിക്കുന്ന ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ ഭൂമിയാണെന്ന് മുഖ്യമന്ത്രി സഭയെ രേഖാമൂലം അറിയിച്ചു.
സി.പി.എം-ബി.ജെ.പി സംഘർഷങ്ങൾ അവസാനിപ്പിക്കണമെന്ന പ്രതിപക്ഷത്തിന്റെ മുദ്രാവാക്യം വിളിയോടെയാണ് നിയമസഭാ സമ്മേളനം ആരംഭിച്ചത്. ചോദ്യത്തോരവേളയിൽ മുസ്്ലിം ലീഗംഗങ്ങൾ ബി.ജെ.പിക്കെതിരായ മെഡിക്കൽ കോളജ് അഴിമതി ഉന്നയിച്ചു. വ്യാപക അഴിമതിയാണ് ബി.ജെ.പി സംസ്ഥാനത്ത് നടത്തുന്നതെന്ന് മുഖ്യമന്ത്രി മറുപടി നൽകി. കള്ളനോട്ടടി ഉൾപ്പെടെ പിടിക്കപ്പെട്ടിട്ടും ബി.ജെ.പി നേതൃത്വം ഗൗരവത്തോടെ കാണുന്നില്ല. മെഡിക്കൽ കോളജ് അഴിമതി സംബന്ധിച്ച ബി.ജെ.പിയുടെ കമ്മിഷൻ റിപ്പോർട്ടും വിജിലൻസ് അന്വേഷണത്തിന്റെ പരിധിയിൽവരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ആയിരം കോടി രൂപയുടെ അഴിമതിയാണ് നടന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സഭ ഒന്നടങ്കം ബി.ജെ.പിക്കെതിരെ തിരഞ്ഞപ്പോൾ, ഒ.രാജഗോപാലിന്റെ പ്രതികരണം രണ്ടുവാക്കിൽ ഒതുങ്ങി.
ചെറുവള്ളി എസ്റ്റേറ്റ് സർക്കാരിന്റേതാണെന്ന് ടി.വി.ഇബ്രാഹിന്റെ ചോദ്യത്തിനാണ് മുഖ്യമന്ത്രി രേഖാമൂലം മറുപടി നൽകിയത്.റവന്യൂവകുപ്പിന്റെ സെറ്റിൽമെന്റ് രജിസ്റ്ററിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.