മൂന്നാറിലെ വൻകിട,ചെറുകിട കയ്യേറ്റകാർക്കെതിരെ റവന്യൂ വകുപ്പ് കർശന നടപടിക്ക് ഒരുങ്ങുന്നു. നിയമങ്ങൾ കാറ്റിൽ പറത്തി കയ്യേറ്റഭൂമിയിൽ നിർമിച്ച പത്ത് വൻകിട റിസോർട്ടുകൾ ഉടൻ പിടിച്ചെടുക്കും. റവന്യൂ ഉദ്യോഗസ്ഥരുടെ നടപടികൾ പ്രതിരോധിക്കാൻ റിസോർട്ടുടമകൾ പ്രാദേശിക രാഷ്ട്രീയ നേതൃത്വങ്ങളുടെ സഹായം തേടി. കയ്യേറ്റക്കാർക്ക് ഒത്താശചെയ്യുന്ന ഉദ്യോഗസ്ഥർക്കെതിരെയും കർശന നടപടിയുണ്ടാകും.
മൂന്നാറിലെ കയ്യേറ്റകാർക്ക് കൂച്ചുവിലങ്ങിടാൻ തന്നെയാണ് ശ്രീറാം വെങ്കിട്ടരാമന്റെ പിൻഗാമിയായെത്തിയ സബ് കലക്ർ വി.ആർ. പ്രേംകുമാറിന്റെയും തീരുമാനം. വൻകിട കയ്യേറ്റകാർക്കെതിരെ കടുത്ത നടപടിക്കാണ് റവന്യൂ വകുപ്പ് ഒരുങ്ങുന്നത്. ആദ്യഘട്ടത്തിൽ പള്ളിവാസൽ മേഖലയിൽ കയ്യേറ്റഭൂമിയിൽ ചട്ടങ്ങൾ ലംഘിച്ച് നിർമിച്ച പത്ത് റിസോർട്ടുകൾ പിടിച്ചെടുക്കാനാണ് തീരുമാനം. പരിശോധനകളെല്ലാം പൂർത്തിയാക്കി ഈ ആഴ്ച തന്നെ നടപടികളിലേക്ക് നീങ്ങും. ഇത് പ്രതിരോധിക്കാനാണ് റിസോർട്ടുടമകളുടെ ശ്രമം. രാഷ്ട്രീയ ഇടപെടലുകൾക്കും സമ്മർദ്ദങ്ങൾക്കും വഴങ്ങേണ്ടതില്ലെന്നാണ് സബ് കലക്ടറുടെ നിലപാട്. ഒപ്പം റവന്യൂ ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കാൻ പൊലീസിന്റെ സേവനവും തേടിയിട്ടുണ്ട്.
എസ്.രാജേന്ദ്രൻ എംഎൽഎ ഉൾപ്പെടെ താമസിക്കുന്ന സിപിഎം പാർട്ടി ഗ്രാമത്തിൽ നിന്നാണ് പുതിയ സബ് കലക്ടർ ഒഴിപ്പിക്കൽ നപടികൾ തുടങ്ങിവെച്ചത്. സിപിഎം നേതാക്കളുടെ ഒത്താശയോടെ ഗൂഡാർവിള സ്വദേശിനി കയ്യേറിയ അഞ്ച് സെന്റ് പിഡബ്യൂഡി ഭൂമി ഒഴിപ്പിച്ചു. സിപിഎം പ്രാദേശിക നേതാക്കളുടെ എതിർപ്പ് അവഗണിച്ചായിരുന്നു ഒഴിപ്പിക്കൽ. മൂന്നാർ ലക്കം കോളനിയിലെ അനധികൃത റിസോർട്ട് നിർമാണവും പള്ളിവാസലിൽ ജീപ്പ് സഫാരിയുടെ മറവിൽ നടന്ന കയ്യേറ്റവും ശനിയാഴ്ച ഒഴിപ്പിച്ചു. കയ്യേറ്റമാഫിയക്കുവേണ്ടി ഒഴിപ്പിക്കൽ നടപടി അട്ടിമറിക്കാൻ ശ്രമിച്ച സ്പെഷ്യൽ തഹസിൽദാർ കെ.എസ്. ജോസഫിനെ സസ്പെൻഡ് ചെയ്ത് ഉദ്യോഗസ്ഥർക്കും സബ് കലക്ടർ ശക്തമായ സന്ദേശം നൽകി.