എൻസിപിക്കുള്ളിലെ പ്രശ്നങ്ങളിൽ മനംമടുത്ത് നേതൃസ്ഥാനങ്ങൾ ഉപേക്ഷിക്കാൻ ഉഴവൂർ വിജയൻ തയ്യാറെടുത്തിരുന്നതായി വെളിപ്പെടുത്തൽ. എൻസിപി നേതാവും വിജയന്റെ സന്തതസഹചാരിയുമായിരുന്ന സതീഷ് കല്ലക്കോടാണ് ഇക്കാര്യം തുറന്നുപറയുന്നത്. മുതിർന്ന നേതാക്കളിൽ ചിലർ അദ്ദേഹത്തെ ഫോണിൽ വിളിച്ച് കടുത്ത ഭാഷയിൽ അധിക്ഷേപിക്കുമ്പോൾ താൻ ഒപ്പമുണ്ടായിരുന്നുവെന്നും തൊട്ടുപിന്നാലെ അദ്ദേഹം കുഴഞ്ഞുപോയെന്നും സതീഷ് പറയുന്നു. ഇതിന് ഏതാണ്ട് ഒരുമാസത്തിനുള്ളിലാണ് ഉഴവൂർ വിജയന്റെ മരണം സംഭവിച്ചത്.
ഒരു നിസാരകാര്യത്തെച്ചൊല്ലിയാണ് കായംകുളത്തെ എൻസിപിയുടെ നേതാവ് സുൾഫിക്കൾ മയൂരി ഉഴവൂർ വിജയനെ ഫോണിൽ വിളിച്ചത്. എന്നാൽ വിജയന്റെ കുടുംബത്തെയും ചേർത്ത് കടുത്ത അധിക്ഷേപമായി പിന്നീട്. സഹിക്കാൻ കഴിയാതെ പോയ വിജയന്റെ പ്രതികരണം, അന്ന് കാര്‍ ഓടിച്ച പാർട്ടി പ്രവർത്തകൻ വെളിപ്പെടുത്തി.
യാത്രക്കിടെയുണ്ടായ ഈ സംസാരത്തിന് തൊട്ടുപിന്നാലെ സതീഷ് തന്നെ വിജയനെ കോട്ടയം കിടങ്ങൂരിലെ ഒരു ആശൂപത്രിയിലെത്തിച്ച് രക്തസമ്മർദ്ദം അടക്കം പരിശോധിപ്പിച്ചു. എകെ ശശീന്ദ്രൻ ഒഴിഞ്ഞ് തോമസ് ചാണ്ടി മന്ത്രിയായതിന് ശേഷമാണ് ഉഴവൂർ വിജയനെതിരെ നീക്കങ്ങൾ ശക്തമായത്. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുകച്ചുചാടിക്കുകയായിരുന്നു അവരുടെ ഉദ്ദേശ്യം.
ഇതിന്പിന്നാലെ മറ്റ് നേതാക്കളുടെ ഭാഗത്തുനിന്നും വിജയനെതിരെ നീക്കങ്ങളുണ്ടായി. ചിലരുടെ പരസ്യ പ്രതികരണങ്ങൾ അദ്ദേഹത്തെ ശാരീരികമായി വല്ലാതെ തളർത്തിയെന്നും പാർട്ടിക്കാർ തന്നെ പറയുന്നു. മുൻപെ ഉണ്ടായിരുന്ന അസുഖങ്ങളെല്ലാം വളരെ പെട്ടെന്ന് വഷളായി. ദിവസങ്ങൾക്കുള്ളിൽ ആശൂപത്രിയിലായ ഉഴവൂർ വിജയന് ആരും പ്രതീക്ഷിക്കാത്ത അന്ത്യമാണ് ഉണ്ടായതെങ്കിലും ഇതുവരെ ഇക്കാര്യങ്ങളൊന്നും ഒരുവേദിയിലും ചർച്ച ചെയ്യാൻ പാർട്ടിയോ ഇടതു മുന്നണിയോ തയ്യാറായിട്ടില്ല.