ജൂൺ-ജൂലൈ മാസങ്ങളിലെ മഴക്കുറവ് വയനാട്ടിലെ നെൽകൃഷിയെയും ബാധിച്ചു. മഴയില്ലാതെ വിത്തിറക്കാന്‍ വൈകി. ഉൽപാദനം കുറയുന്നതിനൊപ്പം അടുത്തവിളയും തളരുമെന്നാണ് കർഷകരുടെ ആശങ്ക. കൃത്യമായ ഇടവേളകളിൽ, ലഭിക്കുന്ന മഴയായിരുന്നു വയനാട്ടിലെ നെൽകൃഷിയുടെ സമൃദ്ധിയുടെ അടിസ്ഥാനം.
കഴിഞ്ഞ വർഷത്തേക്കാൾ മെച്ചപ്പെട്ട മഴ പ്രതീക്ഷിച്ചായിരുന്നു വിത്തു വിതയ്ക്കൽ പക്ഷെ എല്ലാ പ്രതീക്ഷകളും തകിടം മറിഞ്ഞു. നഞ്ചക്കൃഷിയുടെ വിവിധ ഘട്ടത്തെ മൺസൂൺ കുറവ് ബാധിച്ചു. ജലാശയങ്ങളിൽ നിന്നും വെള്ളം പമ്പ് ചെയ്താണ് ചിലയിടത്ത് പാടമൊരുക്കിയത്. പറിച്ചു നടേണ്ടസമയത്ത് മഴയേ ഉണ്ടായിരുന്നില്ല. കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി മഴയുണ്ട്.
പെയ്ത മഴയെ വിശ്വസിച്ച് കൃഷി തുടങ്ങുകയാണ്. എന്നാൽ ഇത് എങ്ങനെ അവസാനിക്കുമെന്ന് ഒരു നിശ്ചയവുമില്ല. ഉൽപാദനചിലവ് കൂടുന്നതിനൊപ്പം മഴ പ്രതികൂലമായും കർഷകർക്ക് വലിയ തരിച്ചടിയാണ്. പുൽപ്പള്ളി മേഖലയിലെ ചില കർഷകർ ഇത്തവണത്തെ കൃഷി ഉപേക്ഷിക്കുകയും ചെയ്തിട്ടുണ്ട്.