ഒരു കുടുംബത്തിലെ അഞ്ചു പേർ മരിച്ച വിവരമറിഞ്ഞ ഞെട്ടലിലാണു കരുവൻപൊയിൽ ഗ്രാമം. പ്രദേശത്തെ എല്ലാവരുടെയും പ്രിയങ്കരനും തെങ്ങുകയറ്റത്തൊഴിലാളിയുമായ വടക്കേക്കര അബ്ദുറഹ്മാനും (അറു–63) ഭാര്യയും പേരമക്കളുമാണ് മരിച്ചത്. കുടുംബസമേതം വയനാട്ടിലെ ബന്ധുവീട്ടിൽ പോയി മടങ്ങി വരുമ്പോഴാണ് അപകടം. മരിച്ച അബ്ദുറഹ്മാന്റെ മകൻ ഷാജഹാൻ വിദേശത്തു നിന്നു തിരികെ വന്നപ്പോൾ വയനാട്ടിലെ ബന്ധുവിന്റെ ജീപ്പായിരുന്നു ഉപയോഗിച്ചിരുന്നത്.
ബലിപെരുന്നാളിനു മുൻപ് വിദേശത്തേക്കു മടങ്ങാനിരുന്ന ഷാജഹാൻ ജീപ്പ് തിരികെ കൊടുക്കാൻ കൂടിയാണു പിതാവിനെയും മാതാവിനെയും ഭാര്യയെയും സഹോദരി സഫീനയെയും മക്കളെയും മറ്റൊരു സഹോദരിയായ സഫീറയുടെ മക്കളെയും കൂട്ടി വയനാട്ടിലേക്കു പോയത്.ഇന്നലെ രാവിലെയാണ് ഇവർ വയനാട്ടിലേക്കു പോയത്.
ജീപ്പ് തിരികെ കൊടുക്കേണ്ടതിനാൽ വയനാട്ടിൽ നിന്ന് ഡ്രൈവറെ കൂട്ടിയാണ് ഇവർ കൊടുവള്ളിയിലേക്കു തിരികെ പോന്നത്. വയനാട്ടിലേക്കുള്ള യാത്രയിൽ അബ്ദുറഹ്മാന്റെ മകൻ ഷാജഹാനായിരുന്നു ജീപ്പ് ഓടിച്ചിരുന്നത്.തിരികെ വരുമ്പോൾ ഇവർ ജീപ്പ് തിരികെ കൊണ്ടുപോകാനായി കൂടെ കൂട്ടിയ ഡ്രൈവറാണു ജീപ്പോടിച്ചത്.