ജാമ്യവ്യവസ്ഥയിൽ ഇളവു ലഭിച്ച പിഡിപി നേതാവ് അബ്ദുൽ നാസർ മദനി കേരളത്തിലെത്തി. നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ മഅദനിക്ക് ആവേശകരമായ സ്വീകരണമാണ് പിഡിപി പ്രവർത്തകർ നൽകിയത്. ക്രൂരമായ സമീപനമാണ് കർണാടക സർക്കാർ തന്നോട് സ്വീകരിച്ചതെന്നു മഅദനി പറഞ്ഞു.
3.17 നാണ് മഅദനിയുമായി ബെംഗളൂരുവിൽ നിന്നുള്ള എയർ ഏഷ്യ വിമാനം നെടുമ്പാശേരി വിമാനത്താവളത്തിലിറങ്ങിയത്. മഅദനിയെ സ്വീകരിക്കാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് പി ഡി പി പ്രവർത്തകർ ഉച്ചമുതൽ തന്നെ വിമാനത്താവളത്തിൽ കാത്തു നിന്നിരുന്നു. നീതിയുടേയും മനുഷ്യത്വത്തിന്റേയും പക്ഷത്തുനിന്നുള്ള ഇടപെടലുകളാണ് തന്നെ നാട്ടിലെത്താൻ സഹായിച്ചതെന്ന് മഅദനി പറഞ്ഞു. കോടതിക്കും സംസ്ഥാന സർക്കാരിനും പ്രതിപക്ഷ നേതാക്കൾക്കും അഭിഭാഷകർക്കും മഅദനി നന്ദി അറിയിച്ചു. രോഗിയായ ഉമ്മയെ കാണാനും മകന്റെ വിവാഹത്തിൽ പങ്കെടുക്കാനും നാട്ടിലെത്താൻ ആഗ്രഹിച്ച തന്നോട് താങ്ങാനാവാത്ത നിബന്ധനകളാണ് കർണാടക മുന്നോട്ടു വച്ചത്. ഇതൊരു കീഴ്വഴക്കമായി തുടരില്ലെന്നും, ആയിരക്കണക്കിന് വിചാരണത്തടവുകാർക്ക് ആശ്വാസം പകരുന്നതാണ് സുപ്രീം കോടതി ഇടപെടലെന്നും മഅദനി പറഞ്ഞു.
ശാരീരിക അസ്വസ്ഥത ഉള്ളതിനാൽ പൊലീസ് വാഹനത്തിനു പകരം പിഡിപി പ്രവർത്തകർ ഒരുക്കിയ പ്രത്യേക വാനിലാണ് മഅദനി അൻവാർശേരിയിലേക്ക് തിരിച്ചത്. മഅദനിയുടെ സുരക്ഷാ ചുമതലയുള്ള കർണാടക പൊലീസിന്റെ രണ്ട് ഇൻസ്പെക്ടർമാർ വിമാനത്തിലും മറ്റ് പൊലീസുദ്യോഗസ്ഥർ റോഡ് മാർഗവുമാണ് നെടുമ്പാശേരിയിലെത്തിയത്.
കേരള പൊലീസിന്റെ വൻ സംഘത്തേയും നെടുമ്പാശേരി വിമാനത്താവളത്തിൽ വിന്യസിച്ചിരുന്നു.