കോഴിക്കോട് താമരശേരിക്കടുത്ത് കൈതപ്പൊയിലിൽ ബസ് കാറിലും ജീപ്പിലുമിടിച്ച് മുത്തച്ഛനും മുത്തശ്ശിയും മൂന്ന് കൊച്ചുമക്കളുമടക്കം ആറുപേര്‍ മരിച്ചു. അപകടത്തിൽപെട്ട ജീപ്പിന്റെ ഡ്രൈവറാണ് മരിച്ച മറ്റൊരാള്‍. ഒന്പതുപേർക്ക് പരുക്കേറ്റു. കോഴിക്കോട്ടുനിന്ന് ബത്തേരിയിലേക്ക് പോകുകയായിരുന്ന സ്വകാര്യബസും ജീപ്പും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ഉച്ചയ്ക്ക് 2.30ന് മഴയത്താണ് അപകടം. പരുക്കേറ്റ രണ്ടു പരുടെ നില ഗുരുതതരമായി തുടരുകയാണ്. മുന്നിലുണ്ടായിരുന്ന കാറിനെ മറികടന്നുവന്ന ബസ് ജീപ്പിലേക്ക് ഇടിച്ചുകയറുകയായിരുന്ന്ു. തൊട്ടുപിറകിലുണ്ടായിരുന്ന കാറും അതിനുപിറകിൽ മറ്റൊരു ബസും കൂട്ടിയിടിച്ചു. കൊടുവള്ളി കരുവൻ പൊയിൽ വടക്കേകര വീട്ടിൽ അബ്ദുറഹിമാൻ, ഭാര്യ സുബൈദ അബ്ദുറഹിമാന്റെ മകൻ ഷാജഹാന്റെ മകൻ മുഹമ്മദ് നിഷാൻ, ഷാജഹാന്റെ സഹോദരി നഫീസയുടെ മകൾ ഹനാ ഫാത്തിമ, മറ്റൊരു സഹോദരിയുടെ മകൾ ജസ എന്നിവരാണ് മരിച്ചത്. വിദേശത്തായിരുന്ന ഷാജഹാൻ അടുത്തിടെ നാട്ടിലെത്തി പുതുതായി വാങ്ങിയ ജീപ്പുമായി വയനാട്ടിലെ ബന്ധുവീട്ടിൽ പോയി മടങ്ങി വരുമ്പോഴായിരുന്നു അപകടം.
ബസിലും ജീപ്പിലുമുണ്ടായിരുന്ന ഒമ്പതുപേർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്. ഇടിയുടെ ആഘാതത്തിൽ ജീപ്പ് പൂർണമായും തകർന്നിട്ടുണ്ട്. വയനാട്ടിലേക്കു പോയപ്പോൾ ഷാജഹാനായിരുന്നു ജീപ്പ് ഓടിച്ചിരുന്നത്. തിരികെ വരുമ്പോൾ വടുവഞ്ചാലിൽ ജീപ്പ് ഓട്ടത്തിനു നൽകുന്നതിനായി പ്രമോദിനെ കൂടി കൂട്ടി. പ്രമോദമായിരുന്നു അപകട സമയത്ത് ജീപ്പ് ഓടിച്ചിരുന്നത്.