അതിക്രമത്തിന് ഇരയായ നടിയെ താൻ അധിക്ഷേപിച്ചിട്ടില്ലെന്ന് പി.സി. ജോര്‍ജ് എംഎല്‍എ. കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ഹൈക്കോടതിയില്‍ സമർപ്പിച്ച റിപ്പോർട്ടിൽ ആക്രമിക്കപ്പെട്ട നടിയെ നിര്‍ഭയയുമായി താരതമ്യപ്പെടുത്തിയിരുന്നു. ഇത് പൊലീസിന്റെ അതിശയോക്തിയാണ്. ഈ വീഴ്ച ചൂണ്ടിക്കാട്ടുക മാത്രമാണ് താൻ ചെയ്തതെന്നും ജോര്‍ജ് മനോരമ ന്യൂസ് ‘നേരേ ചൊവ്വേ’യില്‍ പറഞ്ഞു.
നടിയെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയതിന് അറസ്റ്റിലായ നടൻ ദിലീപിനെതിരെ തെളിവില്ലെന്നും പി.സി. ജോര്‍ജ് വ്യക്തമാക്കി. 19 തെളിവുകള്‍ ഉണ്ടെന്നു പറഞ്ഞ പൊലീസിന് ഒരു തെളിവുപോലും ജനങ്ങള്‍ക്കുമുന്നില്‍ വയ്ക്കാനായില്ല. സംഭവത്തിൽ ദിലീപിന് പങ്കില്ലെന്ന് വിശ്വസിക്കുന്നവർ അന്വേഷണ സംഘത്തിൽ ഉണ്ടെന്നും ജോര്‍ജ് പറഞ്ഞു.
അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടെന്നു പറയുന്ന നടി തൊട്ടടുത്ത ദിവസം എങ്ങനെയാണ് അഭിനയിക്കാൻ പോയതെന്ന പി.സി. ജോർജിന്റെ പരാമർശം വിവാദമായിരുന്നു. നടി ആക്രമിക്കപ്പെട്ടതിനു തെളിവില്ലെന്നും ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം പറഞ്ഞത്. സംഭവത്തിൽ വനിതാ കമ്മിഷനും ഇടപെട്ടിരുന്നു. പി.സി. ജോർജിന്റെ പരാമർശങ്ങളിങ്ങനെ:
‘‘കേസിൽ പൊലീസ് പറയുന്ന പല കാര്യങ്ങളും വിശ്വാസയോഗ്യമല്ല. നിർഭയയെക്കാൾ ക്രൂരമായ പീഡനം നടന്നുവെന്നാണല്ലോ പറയുന്നത്. എങ്കില്‍ പിറ്റേന്നുതന്നെ സിനിമയില്‍ അഭിനയിക്കാന്‍ അവർ പോയത് എങ്ങനെയാണ്? ഇപ്പോൾ നടക്കുന്നതു പുരുഷ പീഡനമാണ്. കേസില്‍ തെളിവ് നല്‍കാന്‍ താനെങ്ങും പോകില്ല. അന്വേഷണസംഘം തന്റെ മുറിയില്‍ വന്നാല്‍ അറിയാവുന്ന കാര്യങ്ങള്‍ പറയും.’’
നടിക്കെതിരെ ആക്ഷേപ പരാമർശങ്ങൾ നടത്തിയ എംഎൽഎയ്ക്കെതിരെ സിനിമയിലെ വനിതാ കൂട്ടായ്മ ‘വിമൻ ഇൻ സിനിമാ കളക്ടീവ്’ രംഗത്തെത്തിയിരുന്നു. നിയമസഭാ സാമാജികനിൽനിന്ന് അങ്ങേയറ്റം സ്ത്രീവിരുദ്ധവും സാമൂഹ്യവിരുദ്ധവുമായ ഇത്തരമൊരു പ്രസ്താവന ഉണ്ടായതിൽ രാഷ്ട്രീയ കേരളം ലജ്ജിക്കേണ്ടതാണെന്ന് സമൂഹമാധ്യമത്തിലെ കുറിപ്പിൽ വിമെൻ ഇൻ സിനിമാ കളക്ടീവ് പ്രവർത്തകർ ചൂണ്ടിക്കാട്ടിയിരുന്നു. എംഎൽഎയ്ക്കെതിരെ നടപടി എടുക്കണമെന്നും വിമൻ ഇൻ സിനിമാ കളക്ടീവ് നിയമസഭാ സ്പീക്കറോട് അഭ്യർഥിച്ചിരുന്നു.
അതേസമയം, അതിക്രമത്തിനു വിധേയയായ നടിക്കെതിരെ പി.സി. ജോർജ് നടത്തിയ പരാമർശങ്ങൾ പൊതുസമൂഹം വിലയിരുത്തുമെന്നായിരുന്നു സ്പീക്കർ പി.ശ്രീരാമകൃഷ്ണന്റെ പ്രതികരണം. എംഎൽഎമാരെ സഭയ്ക്കുള്ളിൽ നിയന്ത്രിക്കാനേ സ്പീക്കർക്ക് അധികാരമുള്ളൂ. പുറത്ത് അവരുടെ പെരുമാറ്റം എങ്ങനെ ആയിരിക്കണമെന്നു സ്പീക്കർക്കു നിർദേശിക്കാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
പി.സി.ജോർജുമായുള്ള ‘നേരെ ചൊവ്വേ’യുടെ പൂർണരൂപം ശനിയാഴ്ച വൈകിട്ട് 7.30ന് മനോരമ ന്യൂസിൽ....