ചാകരയില്ലെങ്കിലും വല നിറയെ മീൻകിട്ടിയതിന്റെ സന്തോഷത്തിലാണ് മൽസ്യത്തൊഴിലാളികൾ. ട്രോളിങ് നിരോധനത്തിന് ശേഷം കടലിൽ പോയ ബോട്ടുകൾ കഴിഞ്ഞദിവസം മുതൽ മടങ്ങിയെത്തിത്തുടങ്ങി. ലേലമുറപ്പിക്കലും ചെറുകിട കച്ചവടവുമായി വീണ്ടും തീരം സജീവമായി. നാൽപ്പത്തി എട്ട് നാളത്തെ ഇടവേള കഴിഞ്ഞുള്ള ആവേശമാണിത്. കടലിലിറങ്ങാനുള്ള നിയന്ത്രണം മാറിയതിന് പിന്നാലെ വലയിൽ കാര്യമായി മീൻ നിറഞ്ഞു. ട്രോളിങ് കഴിഞ്ഞതിന് ശേഷം മൽസ്യബന്ധനത്തിലേർപ്പെട്ടിരുന്ന ബോട്ടുകൾ ഓരോന്നായി തീരത്തോടടുക്കുന്നു. തുറമുഖം സജീവമാകുന്ന കാഴ്ച. കൂന്തളും, ഞണ്ടും, തളയുമാണ് ആദ്യസംഘത്തിന്റെ വലയിൽ കൂടുതലായി കുടുങ്ങിയത്. കനത്ത മഴയിലും ആവേശം ചോരാതെയുള്ള വിൽപന.
വലനിറയെ മൽസ്യം കിട്ടിയെങ്കിലും കയറ്റുമതിയ്ക്കുള്ള മൽസ്യം കുറവായിരുന്നു. ആവശ്യക്കാർ കുറഞ്ഞതിനാൽ വില താഴ്ത്തിയായിരുന്നു ആദ്യദിവസത്തെ മീൻ വിൽപന. കർക്കിടക മഴയുയ്ക്കുള്ള കാറകന്നതും കാലാവസ്ഥാ വ്യതിയാനവുമാണ് പ്രതിസന്ധി. ആദ്യനാളുകളിലെ നഷ്ടം അടുത്തയാത്രയിൽ മാറുമെന്നാണ് തൊഴിലാളികൾ പറയുന്നത്. സംസ്ഥാനത്തെ പ്രധാന മൽസ്യബന്ധന തുറമുഖങ്ങളെല്ലാം ട്രോളിങ് നിരോധനം കഴിഞ്ഞതോടെ സജീവമായി.