ജി.എസ്.ടിയിൽ ഉൽപന്നങ്ങൾ ഏത് നികുതിവിഭാഗത്തിൽ വരുമെന്ന കാര്യത്തിൽ വ്യാപക ആശയക്കുഴപ്പം. പല ഉൽപന്നങ്ങളുടെയും നികുതി സംബന്ധിച്ച് നിർമാതാക്കള്‍ക്കും വ്യാപാരികള്‍ക്കും വ്യക്തതയില്ല. ഇത് റിട്ടേൺ ഫയൽ ചെയ്യുമ്പോൾ തിരിച്ചടിയാകുമെന്ന് നികുതി വിദദ്ധർ മുന്നറിയിപ്പ് നൽകുന്നു.
ജി.എസ്.ടിയിൽ ഉൽപന്നങ്ങളെ നികുതിയുടെ അടിസ്ഥാനത്തിൽ എട്ടക്ക എച്ച്.എസ്.എൻ കോഡുപയോഗിച്ചാണ് വർഗീകരിച്ചിരിക്കുന്നത്. ഇതിലെ അവ്യക്തതയാണ് പല ആശയക്കുഴപ്പങ്ങളുടെയും അടിസ്ഥാനം. ഉദാഹരണത്തിന് രണ്ടു കമ്പനികൾ തറവൃത്തിയാക്കുന്നതിന് നിർമിച്ച ഒരേതരം ഉൽപന്നങ്ങൾക്ക് രണ്ടു നികുതിയാണ് ചുമത്തിയിരിക്കുന്നത്. പതിനെട്ട് ശതമാനം ആണ് യഥാർഥ നികുതിയെങ്കിൽ 28 ശതമാനത്തിന് വിറ്റ ഉൽപന്നത്തിന്റെ നിർമാതാവ് മുഴുവൻ തുകയും സർക്കാരിലേക്ക് അടയ്്്ക്കണം. വിലകൂടിയ ഉൽപന്നം വിപണിയിൽ പുറന്തള്ളപ്പെടുകയും ചെയ്യും. മറിച്ചാണെങ്കിൽ 18 ശതമാനം ഈടാക്കിയ കമ്പനി കയ്യിൽ നിന്ന് കാശെടുത്ത് ബാക്കി നികുതിയടക്കേണ്ടിവരും.
ഒരു കംപ്യൂട്ടറിന്റെ പ്രിന്റർ, മോണിട്ടർ എന്നിവയ്ക്കൊക്കെ നികുതിനിരക്ക് വ്യത്യസ്തമാണ്. ഇതെല്ലാം ചേർന്ന കംപ്യൂട്ടർ ഒറ്റയൂണിറ്റായി ഇറക്കുമതി ചെയ്യുന്ന എച്ച്.പി പോലുള്ള കമ്പനിപോലും ഇതുമൂലം ആശയക്കുഴപ്പത്തിലാണ്. നികുതിനിരക്ക് നിശ്ചയിച്ചപ്പോൾ വിട്ടുപോയ ഉൽപന്നങ്ങൾക്കെല്ലാം 18 ശതമാനം നികുതി ചുമത്താനുള്ള തീരുമാനം പല മേഖലയ്ക്കും തിരിച്ചടിയായി. വഞ്ചിവീടും റബർബാൻഡും ഇഡലിമാവുമൊക്കെ ഈ വിഭാഗത്തിൽ പെടുന്നു. വിട്ടു പോയ ഉൽപന്നങ്ങൾക്ക് ന്യായമായ നികുതി നിരക്ക് നിശ്ചയിച്ച് നൽകണമെന്നാണ് നിർമാതാക്കളുടെ ആവശ്യം.