ജലഗതാഗതം വിപുലമാക്കുന്നതിന് സർക്കാർ പ്രത്യേക കർമപദ്ധതിയ്ക്ക് രൂപം നൽകുമെന്ന് തുറമുഖമന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ. മലബാറിലെ തുറമുഖങ്ങളുടെ വികസനം വേഗത്തിലാക്കുന്ന നടപടികൾ തുടങ്ങിയിട്ടുണ്ട്. കേന്ദ്രസർക്കാരിനോട് കൂടുതൽ സഹായം ആവശ്യപ്പെടുമെന്നും കടന്നപ്പള്ളി കോഴിക്കോട് പറഞ്ഞു.
വരുംനാളുകളിലെ തിരക്ക് കണക്കിലെടുത്താൽ റോഡ്, റയിൽ മാർഗങ്ങളെക്കാൾ ജലപാതയായിരിക്കും കേരളത്തിന് അനുയോജ്യം. ഇത് മുന്നിൽക്കണ്ടുള്ള വികസന പദ്ധതികളാണ് തുറമുഖവകുപ്പ് നടപ്പാക്കുന്നത്. ആദ്യഘട്ടമായി കൊല്ലം കോട്ടപ്പുറം ജലപാത യാഥാർഥ്യമാക്കും. പദ്ധതിയ്ക്കായി കേന്ദ്രം കൂടുതൽ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. പ്രധാന തുറമുഖങ്ങൾ വികസിപ്പിക്കുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. ബേപ്പൂർ, പൊന്നാനി, അഴീക്കൽ തുറമുഖങ്ങൾ ആദ്യപട്ടികയിലുണ്ട്.
തുറമുഖങ്ങളിലൂടെ കൂടുതൽ ചരക്കെത്തിക്കുന്നതിനുള്ള സൗകര്യം വിപുലമാക്കുന്നതിനും പദ്ധതിയുണ്ട്. തുറമുഖ വികസനത്തിനൊപ്പം ജലഗതാഗത സൗകര്യങ്ങൾക്കായി കേന്ദ്രസഹായമുണ്ടാകും. വിഷയം കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. വിപുലമായ പദ്ധതി രൂപരേഖ ഉടൻ സമർപ്പിക്കുമെന്നും കടന്നപ്പളളി പറഞ്ഞു.