സംസ്ഥാനത്ത് കോളറ പടർന്നുപിടിച്ചതിന്റെ ഉത്തരവാദിത്തത്തെ ചൊല്ലി ആരോഗ്യവകുപ്പിൽ തമ്മിലടി. കോളറ തിരിച്ചുവരാനിടയാക്കിയത് ഹെൽത്ത് ഇൻസ്പെക്ടർമാരുടെ വീഴ്ച്ചയാണെന്ന് കാണിച്ച് ആരോഗ്യവകുപ്പ് കാരണം കാണിക്കൽ നോട്ടിസ് നൽകി. നടപടിയിൽ പ്രതിഷേധിച്ച് കോഴിക്കോട് മാവൂരിൽ ആരോഗ്യവകുപ്പിന്റെ പ്രതിമാസ അവലോകന യോഗം ജീവനക്കാർ ബഹിഷ്കരിച്ചു.
മാവൂർ തെക്കിലങ്ങാടിയിൽ ഇതര സംസ്ഥാന തൊഴിലാളികൾക്ക് കോളറ സ്ഥിരീകരിച്ചതിന് തൊട്ടുപിറകെ ഡി.എം ഒ. നൽകിയ നോട്ടീസാണിത്. കൃത്യമായി ക്ലോറിനേഷൻ നടത്താത്തതാണ് കോളറക്ക് ഇടയാക്കിയതെന്നാണ് ആരോഗ്യവകുപ്പ് ഡയറക്ടറുടെ നിർദേശ പ്രകാരം നൽകിയ നോട്ടീസിൽ ആരോപിക്കുന്നത്. ജലജന്യരോഗങ്ങള്‍ പടരുന്നതിന്റെ പേരിൽ വകുപ്പിലെ താഴെകിടയിലുള്ള ജീവനക്കാരെ ബലിയാടാക്കുന്നുവെന്നാണ് ആരോപണം. പ്രതിമാസ അവലോകന യോഗത്തിൽ നിന്നും ഇറങ്ങിപ്പോയ ജീവനക്കാർ ചെറൂപ്പയിലെ എം സി എച്ച് യൂണിറ്റിൽ പ്രകടനവും നടത്തി. എന്നാൽ വീഴ്ച്ച ഉണ്ടായിട്ടില്ലെന്നാണ് പരസ്യ നിലപാട്.
മെഡിക്കൽ കോളേജിന്റെ സബ് സെന്ററിന് കീഴിൽ ജോലി ചെയ്യുന്ന ഡോക്ടർക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്. മെഡിക്കൽ വിദ്യഭ്യാസ വകുപ്പിന്റെ കീഴിലുള്ള ജീവനക്കാരിക്ക് ആരോഗ്യവകുപ്പ് നോട്ടീസ് നൽകിയതിന്റെ സാധുതയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്.