എറണാകുളം ജനറൽ ആശുപത്രിക്കായി യു.കെയിൽ നിന്ന് ഇറക്കുമതി ചെയ്ത ലീനിയർ ആക്സിലേറ്റർ ജി.എസ്.ടിയിൽ കുരുങ്ങി. ഏഴ് കോടി വിലമതിക്കുന്ന ഉപകരണത്തിന് ഒരു കോടി 40 ലക്ഷം രൂപയാണ് ജിഎസ്ടി. നികുതി അടയ്ക്കുന്നത് സംബന്ധിച്ച് വ്യക്തതയില്ലാതായതോടെ കോടികളുടെ ഉപകരണം കൊച്ചി തുറമുഖത്ത് ഇരുപ്പാണ്. തുറമുഖത്തു നിന്ന് ഉടനടി ഉപകരണം മാറ്റിയില്ലെങ്കിൽ വാടക ഇനത്തിലും വൻതുക നൽകേണ്ടിവരും.
എറണാകുളം ജില്ലയിലെ നൂറുകണക്കിനുവരുന്ന അർബുദരോഗികളുടെ പ്രതീക്ഷയാണ് ജിഎസ്്ടിയിൽ കുരുങ്ങി കൊച്ചി തുറമുഖത്ത് കിടക്കുന്ന ലീനിയർ ആക്സിലേറ്റർ. എംപിമാരുടെ ഫണ്ടും കൊച്ചിയിലെ പല പൊതുമേഖലാസ്ഥാപനങ്ങളിലെ സിഎസ്ആർ ഫണ്ടും ഉപയോഗിച്ചാണ് ജനറൽ ആശുപത്രിയിലെ ആശുപത്രി വികസന സമിതി ലീനിയർ ആക്സിലേറ്റർ സ്ഥാപിക്കുന്നതിന് ആവശ്യമായ 10 കോടി രൂപ സമാഹരിച്ചത്. ഏഴ് കോടി രൂപ വിലയുള്ള ഉപകരണത്തിനായി എട്ടുമാസങ്ങൾക്ക് മുൻപാണ് യുകെയിലെ കമ്പനിക്ക് കരാർ നൽകിയത്. നാല് ശതമാനം മാത്രമായിരുന്നു അപ്പോൾ ഇറക്കുമതി കസ്റ്റംസ് തീരുവ. പക്ഷേ ജിഎസ്ടി നിലവിൽ വന്നതോടെ നികുതി ഇരുപത് ശതമാനമായി . ഒരു കോടി നാൽപത് ലക്ഷം രൂപ നികുതിയായിനൽകണം .
സ്വകാര്യ ആശുപത്രികൾക്ക് ചികിൽസാഉപകരണങ്ങൾക്കായി വരുന്ന ജിഎസ്ടി ഇൻപുട് ടാക്സ് ക്രെഡിറ്റായി വകയിരുത്താം. അതിനാൽ തന്നെ ജിഎസ്ടി അവർക്ക് അധികബാധ്യതയാകുന്നുമില്ല. എന്നാൽ ജിഎസ്്ടിയിലെ വ്യക്തതയില്ലായ്മ പരിഹരിച്ചില്ലെങ്കിൽ സർക്കാർ ആശുപത്രികളിൽ നടപ്പാക്കുന്ന വികസനപ്രവർത്തനങ്ങളടക്കം ആരോഗ്യവകുപ്പിന് വൻ ബാധ്യതയായിരിക്കും സൃഷ്ടിക്കുക.