വ്യാജലോട്ടറി ടിക്കറ്റ് ഉപയോഗിച്ച് പണം തട്ടുന്ന സംഘം വീണ്ടും വ്യാപകമാകുന്നു. കോട്ടയം തലയോലപ്പറമ്പിലാണ് ചെറുകിട കച്ചവടക്കാരനെ കബളിപ്പിച്ച് സംഘം രണ്ടായിരം രൂപ തട്ടിയെടുത്തത്. സമാനമായ രീതിയിൽ മുമ്പും തട്ടിപ്പ് നടന്നതായാണ് വിവരം.
ഭാഗ്യശാലികളെ തേടിയിറങ്ങിയ തലയോലപ്പറമ്പ് വരിക്കാംകുന്ന് സ്വദേശിയായ വിജയന് കഴിഞ്ഞ ശനിയാഴ്ച ശരിക്കും കണ്ടകശനിയായിരുന്നു. വർഷങ്ങളായി തലയോലപ്പറമ്പിലും പരിസരപ്രദേശങ്ങളിലും കാൽനടയായി ലോട്ടി കച്ചവടം നടത്തിയാണ് വിജയൻ കുടംബം പോറ്റുന്നത് . ഇക്കഴിഞ്ഞ ദിവസവും പതിവുപോലെ വിൽപയ്ക്കനായി ഇറങ്ങി. കച്ചവടത്തിനിടെ, ബൈക്കിലെത്തിയ സംഘം ഫലം നോക്കാനായി മൂന്ന് ടിക്കറ്റ് നൽകി. മൂന്നിനും അവസാന നാലക്കത്തിന് 2000രൂപ വീതം സമ്മാനമുണ്ടായിരുന്നു. ആറായിരം രൂപ ഒരുമിച്ച് നൽകാനില്ലാതിരുന്നതിനാൽ ഒരു ടിക്കറ്റിനുള്ള സമ്മാനമായി മുപ്പത് രൂപയുടെ 20 ലോട്ടറി ടിക്കറ്റകളും 1400 രൂപയും നൽകി. ശേഷിച്ച രണ്ട് ടിക്കറ്റുകൾ മടക്കി നൽകുകയും ചെയ്തു . നിർമൽ ഭാഗ്യക്കുറിയുടെ NA 472399 എന്ന ടിക്കറ്റിന്റെ അവസാന നാലക്കമാണ് സമ്മാനർഹമായത്.
ഒറിജിനിലനെ വെല്ലുന്നതാണ് വ്യാജൻ എന്നത് പലപ്പോഴും കച്ചവടക്കാരെയും വെട്ടിലാക്കുന്നുണ്ട്. നമ്പർ തിരുത്തിയാണ് തട്ടിപ്പ് നടത്തുന്നതെന്നാണ് സൂചന. സമാനമായ തട്ടിപ്പുകൾ മുമ്പും മേഖലയിൽ ഉണ്ടായിട്ടുണ്ടെങ്കിലും വിജയന് ആദ്യ അനുഭവമാണ്.വികലാംഗരുൾപ്പെടെയുള്ള ചെറുകിട കച്ചവടക്കാരാണ് തട്ടിപ്പിന് ഏറെയും ഇരകളായിട്ടുള്ളത്. സംഭവത്തെക്കുറിച്ച് പൊലീസിന് പരാതി നൽകാനൊരുങ്ങുകയാണ് വിജയൻ.