രാഷ്ട്രീയ അക്രമങ്ങളുടെ പേരിലുള്ള സിപിഎം, ആര്‍എസ്എസ് പോര് പുതിയ തലത്തില്‍. കേരളത്തില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തുന്നകാര്യം കേന്ദ്രസര്‍ക്കാര്‍ ആലോചിക്കണമെന്ന് ആര്‍എസ്എസ് ദേശീയനേതൃത്വം ആവശ്യപ്പെട്ടു. ഓലപ്പാമ്പുകാണിച്ച് പേടിപ്പിക്കരുതെന്നായിരുന്നു ഇതിനോട് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം
കേരളത്തിലെ രാഷ്ട്രീയ അക്രമങ്ങള്‍ സ്പോണ്‍സര്‍ ചെയ്യുന്നത് സര്‍ക്കാരാണെന്നാണ് ആര്‍എസ്എസ് ദേശീയ നേതൃത്വം ആരോപിക്കുന്നത്. അക്രമങ്ങളെക്കുറിച്ച് കേന്ദ്രഏജന്‍സിയോ ജുഡീഷ്യല്‍ കമ്മിഷനോ അന്വേഷിക്കണം. സമാധാനശ്രമങ്ങളില്‍ നിന്ന് സിപിഎം ഒഴിഞ്ഞുമാറുകയാണെന്നും ആര്‍എസ്എസ് സഹ സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബോളെ ഡൽഹിയിൽ ആരോപിച്ചു.
രാഷ്ട്രപതിഭരണം ആർ.എസ്.എസിന്റെ സ്വപ്നം മാത്രമാണെന്നായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മറുപടി.
ഗവർണറും സർക്കാരും തമ്മിലുള്ള നല്ല ബന്ധം തകർക്കാൻ ബി.ജെ.പി ശ്രമിക്കുകയാണെന്നും കോടിയേരി ആരോപിച്ചു. ആ കെണിയിൽ സി.പി.എം വീഴില്ല. മുഖ്യമന്ത്രിയെ വിളിച്ചുവരുത്തിയെന്ന ഗവർണറുടെ പ്രയോഗം ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു.