നടൻ ദിലീപിന്റെ ചാലക്കുടി ഡി സിനിമാസ് പൂട്ടിക്കണമെന്ന് നഗരസഭ കൗൺസിൽ തീരുമാനം. ഉയർന്ന ശേഷിയുള്ള വൈദ്യുതി മോട്ടോറുകൾ അനുമതിയില്ലാതെ പ്രവർത്തിപ്പിച്ചതാണ് കടുത്ത നടപടിക്ക് കാരണം.
ഡി സിനിമാസിന്റെ നിർമാണാനുമതിയിലെ അപാകതകൾ ചർച്ച ചെയ്യാൻ വിളിച്ച പ്രത്യേക കൗൺസിലാണ് നിർണായക തീരുമാനമെടുത്തത്. ഭരണ , പ്രതിപക്ഷ വ്യത്യാസമില്ലാതെ മുപ്പത്തിയാറ് കൗൺസിലർമാരും ഡി സിനിമാസ് പൂട്ടണമെന്ന് ആവശ്യപ്പെട്ടു. ഉയർന്ന ശേഷിയുള്ള വൈദ്യുതി മോട്ടോറുകൾ പ്രവർത്തിക്കാൻ നഗരസഭയുടെ അനുമതിയില്ല. അംഗീകരിച്ച പ്ലാൻ മാറ്റി കൂടുതൽ കെട്ടിടം പണിതു. കൈവശാവകാശ സർട്ടിഫിക്കറ്റിൽ ഭൂമിയുടെ തരം രേഖപ്പെടുത്തിയില്ല. താലൂക്കിന്റെ സ്കെച്ച് സമർപ്പിച്ചില്ല. തുടങ്ങി ഡി സിനിമാസിനെതിരെ ചട്ടലംഘനങ്ങൾ കൗൺസിലർമാർ എണ്ണിയെണ്ണി പറഞ്ഞു. മൂന്നു മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിൽ നഗരസഭ ചെയർപേഴ്സൺ തീരുമാനം പ്രഖ്യാപിച്ചു.
ഡി സിനിമാസിന്റെ പ്രവർത്തനാനുമതി റദ്ദാക്കുന്ന നോട്ടിസ് തിയറ്റർ അധികൃതർക്ക് കൈമാറി. നാളെ മുതൽ തിയറ്റർ തുറക്കരുതെന്നാണ് നിർദ്ദേശം. തിയറ്ററുമായി ബന്ധപ്പെട്ട അന്വേഷണം തീരുംവരെ അടച്ചിടണമെന്നാണ് തീരുമാനം. നഗരസഭ തീരുമാനത്തിനെതിരെ തിയറ്റർ അധികൃതർ ഹൈക്കോടതിയെ സമീപിച്ചേക്കും.