രാഷ്ട്രീയ കൊലപാതകങ്ങളുടെ കേരളം ‘ദൈവം കയ്യൊഴിഞ്ഞ നാടാ’യിരിക്കുന്നുവെന്നു ലോക്സഭയിൽ ബിജെപിയുടെ ആക്ഷേപം. കേരളത്തിലെ സംഭവവികാസങ്ങളുടെ പേരിൽ കഴിഞ്ഞ ദിവസങ്ങളിൽ ഒളിഞ്ഞും തെളിഞ്ഞും തങ്ങളെ കടന്നാക്രമിച്ച പ്രതിപക്ഷത്തിനു മറുപടി നൽകുകയായിരുന്നു അവർ.
സിപിഎമ്മിനെ ആക്രമണകാരികളായും കോൺഗ്രസിനെയും മുസ്‌ലിം ലീഗിനെയും തങ്ങൾക്കൊപ്പം ഇരകളായും ബിജെപി നേതാക്കൾ അവതരിപ്പിച്ചു. ഇതിനെ ചെറുക്കാൻ സഭയിൽ വേണ്ടത്ര സിപിഎം അംഗങ്ങളുണ്ടായതുമില്ല. ശൂന്യവേളയിൽ പ്രഹ്ലാദ് ജോഷിയും മീനാക്ഷി ലേഖിയുമാണു വിഷയം എടുത്തിട്ടത്. താലിബാൻ ശൈലിയിൽ രാഷ്ട്രീയ എതിരാളികളെ സിപിഎം കൊന്നൊടുക്കുകയാണെന്നു ബിജെപിയിലെ ‘കേരള വിദഗ്ധ’യായ ലേഖി ആരോപിച്ചു.
കഴിഞ്ഞ 17 മാസത്തിനുള്ളിൽ 17 ആർഎസ്എസ് പ്രവർത്തകർ കൊല്ലപ്പെട്ടെന്നു ജോഷിയും ചൂണ്ടിക്കാട്ടി. പഹ്‌ലു ഖാനെയും അഖ്‌ലഖിനെയും കുറിച്ചു കേട്ടിട്ടുള്ളവർ കേൾക്കാത്ത ചില പേരുകൾ കേരളത്തിലുണ്ടെന്നു പറഞ്ഞ ലേഖി, ജയകൃഷ്ണൻ മുതൽ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട രാജേഷ് വരെയുള്ളവരെ പരാമർശിച്ചു. രാജേഷിന്റെ ശരീരത്തിൽ 80 മുറിവുകളുണ്ടായിരുന്നു. കൈകൾ അരിഞ്ഞെറിയപ്പെട്ടു. കണ്ണൂരിൽ മാത്രം കൊലക്കത്തിക്കിരയായതു 40 കോൺഗ്രസുകാർ. നിരവധി മുസ്‌ലിം ലീഗ് പ്രവർത്തകരും വധിക്കപ്പെട്ടു. ഏറ്റവുമധികം കൊലപാതകങ്ങൾ നടന്നതു മുഖ്യമന്ത്രി പിണറായി വിജയന്റെ നാട്ടിലാണ് – അവർ കുറ്റപ്പെടുത്തി. ക്രമസമാധാന പ്രശ്നമെന്നും സംസ്ഥാനവിഷയമെന്നും തള്ളിക്കളയാതെ സ്പീക്കർ വേണ്ടത്ര സമയമനുവദിച്ചതും ശ്രദ്ധേയമായി.