യെമന്‍ പൗരനായ കാമുകനെ കൊലപ്പെടുത്തി ഒളിവിൽ പോയ പാലക്കാട്ടുകാരി നിമിഷ പ്രിയയുടെ ജീവിതം ദുരൂഹതകള്‍ നിറഞ്ഞതാണ്. നഴ്സായ യുവതിക്ക് വീടുമായോ നാടുമായോ ഏറെനാളായി അടുപ്പമില്ലായിരുന്നു. വര്‍ഷങ്ങളായി വിദേശത്തുള്ള നിമിഷയുടെ ജീവിതത്തിന്റെ ഉളളറകൾ തേടുകയാണ് കേരള പൊലീസും.
നിമിഷ പ്രിയയുടെ വീടു തിരക്കിയുളള അന്വേഷണമെത്തിയത് കൊല്ലങ്കോട് തേക്കുംചിറ പൂങ്കായത്തെ മാവിൻതോപ്പിനുളളിൽ. ഒറ്റപ്പെട്ട സ്ഥലത്ത് ,കാടുമൂടി അടഞ്ഞുകിടക്കുന്ന വീട്. ഇതാണ് നിമിഷപ്രിയയുടെ വീട്. നാടുമായോ ബന്ധുക്കളുമായോ അടുപ്പമില്ലാതിരുന്ന നിമിഷപ്രിയയുടെ ജീവിതം തന്നെ വളരെ ദുരൂഹത നിറഞ്ഞതായിരുന്നു.
തൊടുപുഴക്കാരൻ ടോമിയുമായി 2011 ജൂൺ 12നായിരുന്നു നിമിഷയുടെ പ്രണയവിവാഹം. ഇരുവരും യെമനിലേക്ക് ജോലിക്ക് പോവുകയും പിന്നീട് മകളുമൊത്ത് വർഷങ്ങൾക്കുശേഷം തിരികെയെത്തുകയും ചെയ്തു. അന്ന് ഇവർക്കൊപ്പമുണ്ടായിരുന്ന യെമൻപൗരനാണ് ഇപ്പോൾ കൊലചെയ്യപ്പെട്ടതെന്നാണ് നാട്ടുകാർ പറയുന്നത്. സുഹൃത്തായ യെമൻപൗരനുമായുളള അടുപ്പം ഭർത്താവ് ടോമിയുമായുളള ബന്ധത്തിൽ വിളളൽവീഴ്ത്തി. വീടുമായും നാടുമായും നിമിഷ അകന്നുതുടങ്ങി.
നിമിഷയുടെ ഭർത്താവും മകളും തൊടുപുഴയിലാണ് താമസിക്കുന്നത്. അമ്മയും സഹോദരിയും ആലുവയിലും. െകാലപാതകത്തിനു ശേഷം യെമനിൽ ഒളിവിൽ കഴിയുന്ന നിമിഷയുടെ വിവരങ്ങൾ പാലക്കാട് പൊലീസും ശേഖരിച്ചുവരികയാണ്.