അബ്ദുൾനാസർ മഅദനിയെ കേരളത്തിലെത്തിച്ചാൽ, അദ്ദേഹത്തിന്റെ സുരക്ഷ ഏറ്റെടുക്കാമെന്ന് സംസ്ഥാന സർക്കാർ കർണ്ണാടകത്തെ അറിയിക്കും. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി, കർണ്ണാടക മുഖ്യമന്ത്രിക്ക് ഉടൻകത്ത് നൽകും. അതേസമയം സുരക്ഷാചെലവിന്‍റെ പേരില്‍ ഭീമമായ തുക ആവശ്യപ്പെട്ട കര്‍ണാടക പൊലീസിന്‍റെ നടപടിക്കെതിരെ മഅദനി സുപ്രീംകോടതിയെ സമീപിക്കും.
മഅദനിയുടെ കേരളയാത്ര ചിലശക്തികൾ മനപ്പൂർവ്വം തടസ്സപ്പെടുത്തുകയാണെന്നാണ് പി.ഡി.പി നേതാക്കൾ പറയുന്നത്. 14 ലക്ഷം രൂപ സുരക്ഷാ ചെലവിനായി നൽകുക പ്രായോഗികമല്ല. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ ഇടപെടണമെന്നും പൂന്തുറ സിറാജിന്റെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഇതിന് മുൻപ് മഅദനി ജാമ്യം നേടി കേരളത്തിലെത്തിയപ്പോൾ സുരക്ഷാ ചെലവ് പറഞ്ഞ് തടസ്സങ്ങൾ ഉന്നയിക്കപ്പെട്ടിട്ടില്ലെന്നും പിഡിപി പറയുന്നു.
കഴിഞ്ഞതവണത്തെ കൂടെ വന്ന ഉദ്യോഗസ്ഥരുടെ യത്രാചെലവ് മാത്രമാണ് വഹിക്കാൻ ആവശ്യപ്പെട്ടത്. ഇപ്പോൾ സുരക്ഷാചെലവിനായി വൻതുക ആവശ്യപ്പെട്ട കര്‍ണാടക പൊലീസിന്‍റെ നടപടിക്കെതിരെ മഅദനി സുപ്രീംകോടതിയെ സമീപിക്കും. കേരളത്തിലേക്ക് വരാൻ അനുമതി നല്‍കിയ ജസ്റ്റിസ് എസ്.എ.ബൊബഡെ അധ്യക്ഷനായ ബെഞ്ചിന് മുന്‍പാകെയാണ് പരാതി ബോധിപ്പിക്കുക. അതേസമയം മഅദ്നിയുടെ യാത്ര , സുരക്ഷ എന്നിവയെകുറിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയനും കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി ഫോണിൽ സംസാരിച്ചു.