നടിയെ ഉപദ്രവിച്ച കേസിലെ സുപ്രധാന തെളിവായ മൊബൈൽ ക്യാമറാ ദൃശ്യങ്ങൾ ചോർന്നതായുള്ള പ്രചാരണത്തിനു പിന്നിൽ അന്വേഷണത്തിനു നേതൃത്വം നൽകുന്ന എഡിജിപിയെ മാറ്റിനിർത്താനുള്ള ഗൂഢാലോചനയെന്ന് ഇന്റലിജൻസ്.
നടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയതിന് ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ ഈ ദൃശ്യങ്ങളുടെ പകർപ്പാണു കേസിലെ നിർണായക തെളിവ്. വിചാരണഘട്ടത്തിൽ ഇരകൾ കൂറു മാറിയാൽപോലും ഇത്തരം ദൃശ്യങ്ങളുടെ നിയമസാധുത പ്രോസിക്യൂഷനു പിടിവള്ളിയാണ്. സൈബർ ഫൊറൻസിക് ലാബിലെ പരിശോധനകൾക്കു ശേഷം മുദ്രവച്ച കവറിൽ കോടതിയിൽ സൂക്ഷിച്ചിരിക്കുന്ന പീഡന ദൃശ്യങ്ങൾ കൊച്ചിയിലെ മെഡിക്കൽ കോളജിലെ ഫൊറൻസിക് ലാബിൽ വിദ്യാർഥികൾക്കു മുൻപാകെ പ്രദർശിപ്പിച്ചെന്ന ഗുരുതര ആരോപണമാണ് ഉയർന്നത്.
എഡിജിപിയുടെ അടുത്ത ബന്ധു കഴിഞ്ഞ വർഷം വരെ പഠിച്ച മെഡിക്കൽ കോളജുമായി ബന്ധപ്പെട്ട് ആരോപണം ഉയർത്തി അന്വേഷണച്ചുമതലയിൽനിന്നു മാറ്റി നിർത്തുകയായിരുന്നു പ്രചാരണത്തിന്റെ ലക്ഷ്യമെന്നാണ് ഇന്റലിജൻസിനു ലഭിച്ച സൂചന. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഫൊറൻസിക് വിദഗ്ധരുടെ സംഘടനയായ കേരള മെഡികോ ലീഗൽ സൊസൈറ്റി ഡിജിപിക്കു പരാതി നൽകിയിരുന്നു. സർവീസിൽനിന്നു വിരമിച്ച ഉന്നത പൊലീസുദ്യോഗസ്ഥനും ഫൊറൻസിക് വിദഗ്ധനുമാണു തെറ്റായ പ്രചാരണത്തിനു ചരടുവലിച്ചതെന്നു പരാമർശിക്കുന്ന രഹസ്യ റിപ്പോർട്ട് ഡിജിപിക്കു ലഭിച്ചിട്ടുണ്ട്.
അന്വേഷണത്തിന്റെ ഭാഗമായി മെഡിക്കൽ കോളജിൽ ഫൊറൻസിക് വിദഗ്ധരുടെ നേതൃത്വത്തിൽ പൊലീസ് തെളിവെടുപ്പു നടത്തി. വിദ്യാർഥികൾ, ക്ലാസെടുത്ത അധ്യാപകൻ, കോളജിലെ ഫൊറൻസിക്ക് വിഭാഗം മേധാവി എന്നിവരുടെ മൊഴികൾ രേഖപ്പെടുത്തി. ആരോപിക്കപ്പെട്ട രീതിയിലുള്ള ഒരു ദൃശ്യവും ക്ലാസ്മുറിയിൽ പ്രദർശിപ്പിച്ചിട്ടില്ലെന്നു ബോധ്യപ്പെട്ടതോടെയാണു പ്രചാരണത്തിനു പിന്നിലെ ഗൂഢാലോചനയിലേക്ക് അന്വേഷണം നീണ്ടത്.