ആക്രമിക്കപ്പെട്ട നടിക്കെതിരെ പൂഞ്ഞാർ എംഎൽഎ പിസി ജോർജ് നടത്തിയ പരാമര്‍ശം വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. സംഭവത്തില്‍ വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തി. കേസില്‍ പൊലീസിന്റെ തെറ്റാണ് താന്‍ ചൂണ്ടിക്കാട്ടിയതെന്നും അല്ലാതെ സിനിമാനടിയുടെ മാന്യതയല്ലെന്നും പിസി ജോർജ് പറഞ്ഞു.
ഫെബ്രുവരി 17 മുതൽ അന്വേഷിക്കുന്ന പൊലീസ് ഇതുവരെയും തെളിവ് കണ്ടെത്തിയിട്ടില്ല. ദിലീപ് കുറ്റക്കാരനാണെന്ന് തെളിയിക്കുന്ന ഒരു തെളിവെങ്കിലും പൊലീസ് നൽകണം. പി.സി ജോർജ് ആരുടെയും ശത്രുവല്ല. ശരിപക്ഷത്ത് നിൽക്കാനാണ് എന്റെ ആഗ്രഹം.–പി.സി ജോർജ് പറഞ്ഞു.
‘ദിലീപിനെ അറസ്റ്റ് ചെയ്ത സമയത്ത് ആദ്യം എന്റെ അഭിപ്രായം ആ നടനെ വെറുതെ വിടാന്‍ പാടില്ല എന്ന് തന്നെയായിരുന്നു. ദിലീപ് കുറ്റക്കാരനാണെന്ന് തന്നെ വിശ്വസിച്ചു. അയാളെ പോലെ ഒരു സിനിമാ നടന്‍ ഇത്തരം വൃത്തികേട് കാണിച്ചാല്‍ അവനെ വഴിയെ വിടരുതെന്ന് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. എന്നാല്‍ ദിലീപിനെതിരെ 19 തെളിവുകള്‍ ഉണ്ടെന്ന് പറഞ്ഞ പൊലീസിന് ഒന്നെങ്കിലും ജനങ്ങളെ മുന്നില്‍ ബോധ്യപ്പെടുത്താന്‍ സാധിക്കുന്നില്ല. ഇതാണ് എന്റെ പ്രശ്‌നം. ഇതിനാലാണ് കേസില്‍ ഞാന്‍ ഇടപ്പെട്ടത്.’ പി.സി ജോര്‍ജ് പറയുന്നു.
നിര്‍ഭയ എന്ന സഹോദരിയെ ആറു ഏഴ് നരാധമന്‍മാര്‍ ക്രൂരമായി പീഡിപ്പിച്ചതിന് ശേഷം കൊലപ്പെടുത്തിയതിന് സമാനമാണെന്നാണ് ഈ കേസും എന്നാണ് പൊലീസ് കോടതിയില്‍ പറഞ്ഞത്. ഈ അവസരത്തിലാണ് നിര്‍ഭയയെ പോലെ ആക്രമിക്കപ്പെട്ട ഒരു പെണ്‍കുട്ടി രണ്ടാം ദിവസം എങ്ങനെ ജോലി ചെയ്യുമെന്ന് താന്‍ ചോദിച്ചതെന്നും പിസി ജോര്‍ജ് ഫേസ്ബുക്ക് വീഡിയോയിലൂടെ വിശദീകരിച്ചു.
പൊലീസിന്റെ തെറ്റാണ് ഞാൻ അവിടെ ചൂണ്ടിക്കാണിച്ചത്. അല്ലാതെ സിനിമാ നടിയുടെ മാന്യതയെപ്പറ്റിയല്ല. ജനപക്ഷത്തിന്റെ ചിന്തയതാണ്. കോടതിയിൽ പൊലീസ് ഇങ്ങനെയൊക്കെ പറഞ്ഞാൽ ആളുകള്‍ക്കിടയിൽ സംശയം കൂടുകയേ ഒള്ളൂ. മറ്റൊരു കാര്യം. ഈ സുനി ഇപ്പോഴുള്ള എംഎൽഎയും സിനിമാ താരവുമായ ഒരാളുടെ മുൻഡ്രൈവറായിരുന്നു. അന്നും സുനിയൊരു ക്രിമിനലായിരുന്നു. ആ നടനെ അപ്പോൾ അറസ്റ്റ് ചെയ്യേണ്ടേ. അല്ലാതെ ഒരുവനെ മാത്രം പിൻപോയിന്റ് ചെയ്ത് കൊല്ലാൻ നടക്കേണ്ട–പി.സി ജോർജ് പറഞ്ഞു.
ഞാനൊരുത്തരുടെയും ചെലവിലല്ല ജീവിക്കുന്നത്. ദിലീപിന് അനുകൂലമായല്ല, പൊലീസിനെതിരെയാണ് ഞാൻ പറഞ്ഞത്. ഉടൻ തന്നെ ദിലീപിന്റെ ആളെന്ന് എന്നെ പ്രഖ്യാപിക്കുന്നു. എന്റെ മകന് ദിലീപുമായി ബന്ധമെന്ന് വാർത്ത വരുന്നു. അങ്ങനെ എന്തെങ്കിലും കള്ളക്കച്ചവടമുണ്ടെങ്കിൽ ആ നിമിഷം അവനെ വീട്ടിൽ നിന്ന് പുറത്താക്കും. അവനെ എനിക്ക് അറിയാം. എന്നെപ്പോലെ തന്നെയാണ് അവനും. നേരത്തെ പാറമട നടത്തിയപ്പോൾ അവനോട് ഞാൻ അത് നിർത്തിക്കൊള്ളാൻ പറഞ്ഞയാളാണ്. –പിസി പറഞ്ഞു.