പതിനഞ്ച് ഏക്കറിൽ കൂടുതൽ ഭൂമി കൈവശം വെച്ചിരിക്കുന്നവരുടെ കണക്കെടുക്കാൻ സർക്കാർ തീരുമാനം. ഇത് സംബന്ധിച്ച് ലാൻഡ് ബോർഡ് സെക്രട്ടറിയോട് നടപടികൾ കൈക്കൊള്ളാൻ റവന്യൂ മന്ത്രി നിർദ്ദേശം നൽകി. വിവിധ വകുപ്പുകളടെ സഹകരണത്തോടെയാവും പരിശോധന.
നടൻ ദിലീപിന്റെ ഭൂമിയെകുറിച്ച് പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ്, ഭൂപരിഷ്ക്കരണ നിയമം ലംഘിച്ച് എത്രപേർ ഭൂമി സ്വന്തമാക്കിയട്ടുണ്ടെന്ന പരിശോധനക്ക് സർക്കാർ ഒരുങ്ങുന്നത്. ദിലീപ് 21 ഏക്കർ ഭൂമി കൈവശം വെച്ചിരിക്കുന്നതായി റവന്യൂ വകുപ്പ് കണ്ടെത്തതിയിട്ടുണ്ട്. ഇത് പോലെ പലരും നിയമം അനുവദിക്കുന്നതിലും കൂടുതൽ ഭൂമി സ്വന്തമാക്കിയിട്ടുണ്ടെന്നാണ് റവന്യൂ ഉദ്യോഗസ്ഥർ പറയുന്നത്. സംസ്ഥാന വ്യാപകമായി ഇത് സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാൻ ലാൻഡ്ബോർഡ് സെക്രട്ടറിക്ക് റവന്യൂ മന്ത്രി നിർദ്ദേശം നൽകി.
നാല് അംഗങ്ങളുള്ള അണുകുടുംബത്തിന് പരമാവധി 15 ഏക്കർമാത്രമാണ് കൈവശം വെക്കാനാവുന്നത്. ചിലർ ഈ നിയമം അപ്പാടെ അവഗണിക്കുന്നുണ്ട്. മറ്റ് ചിലർ ബന്ധുക്കളുടെയും ബിനാമികളുടെയും പേരിൽ ഭൂമിവാങ്ങിക്കൂട്ടുന്നതായും റവന്യൂ വകുപ്പിന് വിവരം കിട്ടിയിട്ടുണ്ട്. റിസോർട്ടുകൾ, ക്വാറികൾ, സ്്കൂളുകൾ, മതസ്ഥാപനങ്ങൾ എന്നിവയെ മുൻനിറുത്തിയും വൻതോതിൽ ഭൂമികച്ചവടം നടക്കുന്നുണ്ട്. റജിസ്ട്രേഷൻ , റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് പോക്കുവരവും കരം അടക്കലും നടത്തിയെടുക്കുന്നത്.
സമഗ്രമായ അന്വേഷണം വേണമെന്നാണ് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ നനൽകിയിട്ടുള്ള നിർദ്ദേശം. ഇതിനായി ലാൻഡ് ബോർഡ് സെക്രട്ടറിക്ക് അനുബന്ധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ചേർത്ത് പ്രത്യേക ടീം ഉണ്ടാക്കാം. അന്വേഷണ രീതിയും ലാൻഡ് ബോർഡിന് തീരുമാനിക്കാം. നിയമം അനുവദിക്കുന്നതിലും കൂടുതൽഭൂമിയുള്ളവരെ കണ്ടെത്തുമ്പോൾ കൈയ്യേറ്റങ്ങളും കൂടിവെളിച്ചത്തു വരുമെന്നാണ് റവന്യൂ ഉദ്യോഗസ്ഥർ പറയുന്നത്.