ഇതരസംസ്ഥാനത്തൊഴിലാളികളെ വൈദ്യുതി ലൈനിലെ അറ്റകുറ്റപണികൾക്ക് നിയോഗിക്കുന്നത് അപകടങ്ങൾ പതിവാക്കുന്നു. ജോലിക്കിടെ ഒട്ടേറെ തൊഴിലാളികൾ മരിച്ചിട്ടും കെ.എസ്.ഇ.ബി. കണ്ണടച്ചിരിക്കുകയാണ്. കെട്ടിടനിർമാണ പരിചയം മാത്രമുള്ള ഇവരെ മരണത്തിന് വിട്ടുകൊടുക്കുന്നത് കരാറുകാരാണ്. കൊച്ചി പനങ്ങാട് ഇതരസംസ്ഥാനത്തൊഴിലാളി ഷോക്കേറ്റ് മരിച്ച പശ്ചാത്തലത്തിൽ മനോരമന്യൂസ് അന്വേഷണം.
പശ്ചിമബംഗാൾ മാൽഡാ സ്വദേശിയായ പത്തൊൻപതുകാരൻ സമിദുർ റഹ്മാൻ കഴിഞ്ഞ ദിവസം പനങ്ങാട് ചാത്തമ്മയില്‍ വൈദ്യുതലൈൻ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് മരിച്ചു. ഇതരസംസ്ഥാനത്തൊഴിലാളിയായതിനാൽ കെഎസ്ഇബിയും മറ്റ് അധികാരികളും സംഭവം നിസാരമാക്കി തള്ളി. ഈ പശ്ചാത്തലത്തിലാണ് മരിച്ച സമിദുർ റഹ്മാനൊപ്പം ജോലിക്ചെയ്തവരെ ഞങ്ങൾ കണ്ടത്. കരാറുകാരനും ഉപകരാറുകാരനുമൊക്കെ വേണ്ടി വൈദ്യുതി ലൈനില്‍ ജീവിതം പന്താടുന്നത് ഈ പാവങ്ങളാണ്.കൂട്ടുകാരന്റെ ദാരുണ അന്ത്യം നേരിട്ട് കണ്ടതിന്റെ ഞെട്ടൽ വിട്ടുമാറിയിട്ടില്ല. മാത്രമല്ല അറിയാത്ത ജോലി ഇനി ചെയ്യില്ലെന്ന് ഇവർ തറപ്പിച്ച് പറയുന്നു.
അവിദഗ്ധ തൊഴിലാളികളെ അറ്റകുറ്റപണിയിൽ നിന്നൊഴിവാക്കണമെന്ന് പലതവണ ആവശ്യപെട്ടിട്ടും കെഎസ്ഇബി നടപടിയെടുത്തില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. സംഭവത്തിൽ വൈദ്യുതി ബോർഡിനും കരാറുകാരനും ഉപകരാറുകാരനുമെതിരെ കേസെടുത്ത് പതിവ് പോലെ പൊലീസ് ജോലി തീര്‍ത്തു. സമിദുറിനെ പോലെ തൊഴില്‍ തേടിയെത്തുന്ന പാവങ്ങളെ മരണത്തിലേക്ക് തള്ളിവിടാതിരിക്കാനുള്ള മര്യാദ ഇനിയെങ്കിലും വൈദ്യുതിവകുപ്പ് കാട്ടണം.