സംസ്ഥാനത്ത് അനർഹമായ റേഷൻകാർഡ് തിരിച്ച് നൽകിയത് പതിനാറായിരത്തി അഞ്ഞൂറ്റിപന്ത്രണ്ട് സർക്കാർ ഉദ്യോഗസ്ഥർ. മുൻഗണന കാർഡ് തിരിച്ചേൽപിക്കാനുള്ള സമയപരിധി ഈ മാസം എട്ടുവരെ നീട്ടി. അതിനുശേഷവും കാർഡ് കൈവശം വച്ചിരിക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളം നൽകേണ്ടെന്നാണ് തീരുമാനം.
തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ സർക്കാർ ഉദ്യോഗസ്ഥർ കാർഡ് തിരിച്ചേൽപിച്ചത്. 2481 പേർ. തൊട്ടടുത്ത് കണ്ണൂർ 2314. കൊല്ലത്ത് 1824 പേരും എറണാകുളത്ത് 1722 പേരും തൃശൂരിൽ 1753 പേരും കാർഡ് തിരിച്ചേൽപിച്ചു. ഏറ്റവും കുറവ് വയനാട്ടിലാണ് 248. ഇന്നലെ വരെയായിരുന്നു കാർഡ് തിരിച്ചേൽപിക്കാൻ നൽകിയിരുന്ന സമയം. എന്നാൽ ഇനിയും ഒട്ടേറെ ഉദ്യോഗസ്ഥർ മുൻഗണനകാർഡ് കൈവശംവച്ചിരിക്കുന്നതായി ബോധ്യപ്പെട്ടതിന്റ അടിസ്ഥാനത്തിലാണ് ഭക്ഷ്യവകുപ്പ് ഒരു അവസരം കൂടി നൽകുന്നത്.
ഇതനുസരിച്ച് ഈ മാസം എട്ടുവരെ അനർഹമായ കാർഡ് തിരിച്ചുനൽകാം. അതിനുശേഷവും കാർഡ് വകുപ്പ് മേധാവിയെ കാണിച്ച് മുൻഗണന വിഭാഗമല്ലെന്ന് ബോധ്യപ്പെടുത്താത്തവരുടെ ശമ്പളം തടഞ്ഞുവയ്ക്കും. കേന്ദ്രപൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാരും മുൻഗണന പട്ടികയിൽ കടന്നുകൂടിയിട്ടുണ്ട്. ഇവരെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അതാത് വകുപ്പു തലവൻമാർക്ക് ഭക്ഷ്യവകുപ്പ് കത്തയയ്ക്കും. രണ്ടുഭാഷകളിലായി കാർഡ് അച്ചടിയ്ക്കേണ്ടിവരുന്ന ഇടുക്കി, പാലക്കാട്, കാസർകോട് ജില്ലകളിലെ ചില താലൂക്കുകളിൽ ഇനിയും പുതിയ കാർഡ് വിതരണം ചെയ്തിട്ടില്ല. ഇവിടെയുള്ളവർക്ക് അനർഹമായ കാർഡ് തിരിച്ചേൽപിക്കാൻ കൂടുതൽ സമയം അനുവദിക്കും