ഈ മാസം സംസ്ഥാനസർക്കാർ ജീവനക്കാർക്ക് രണ്ടുശമ്പളം. സെപ്റ്റംബർ ആദ്യവാരം ഓണമായതിനാലാണ് ആമാസത്തെ ശമ്പളം കൂടി മുൻകൂർ നൽകുന്നത്. ശമ്പളമടക്കം ഓണക്കാലത്തെ ചെലവിന് പണം കണ്ടെത്തുന്നതിന് 6000 കോടിരൂപ വായ്പയെടുക്കാൻ സർക്കാർ നടപടി തുടങ്ങി
ഓണം സെപ്റ്റംബർ ആദ്യവാരമായതിനാൽ സംസ്ഥാന സർക്കാർ ജീവനക്കാർക്ക് കോളടിച്ചു. ഇന്നുമുതലുള്ള ദിവസങ്ങളിൽ ഈ മാസമുള്ള ശമ്പളം കിട്ടും. 25ാം തീയതി അടുത്തമാസം കിട്ടേണ്ട ശമ്പളവും ഉൽസവബത്തയും മറ്റ് ആനുകൂല്യങ്ങളും അക്കൗണ്ടിലെത്തും. ഇതിന് പുറമെ 2600 കോടിയോളം രൂപ ക്ഷേമപെൻഷൻ വിതരണം ചെയ്യാനും ആവശ്യമുണ്ട്. എല്ലാം കൂടി 8000 കോടിയോളം രൂപ വേണമെന്നാണ് പ്രാഥമിക കണക്ക്.
പത്താംതീയതി വിവിധവകുപ്പുകളിൽ നിന്നുള്ള വിവരം വരുമ്പോഴെ കൃത്യമായ തുക അറിയാനാകൂ. ജി.എസ്.ടിയിലെ ആദ്യറിട്ടേൺ സമർപ്പിക്കാൻ സെപ്റ്റംബർ പത്തുവരെ സമയമുണ്ട്. അതായത് സെപ്റ്റംബറില്‍ മാത്രമേ ആദ്യ ജി.എസ്.ടി നികുതി സർക്കാരിന് കിട്ടൂ. മദ്യം, പെട്രോളിയം ഉൽപന്നങ്ങൾ എന്നിവയിൽ നിന്നുള്ള നികുതി വരുമാനവും റജിസ്ട്രേഷൻ വരുമാനവും മാത്രമാണ് ഈ മാസം ഖജനാവിലേക്ക് വരുന്നത്. എല്ലാം കൂടി 2000 കോടിരൂപയിലൊതുങ്ങും. ബാക്കിവരുന്ന 6000 കോടിരൂപ കടമെടുക്കും.
പൊതുവിപണിയിൽ നിന്ന് കടമെടുക്കാൻ കേന്ദ്രം അനുവദിച്ചിരിക്കുന്ന പരിധിക്കുള്ളിൽ വരും ഈ വായ്പാതുക. സാധാരണഗതിയിൽ ഒറ്റത്തവണ 3000 കോടിരൂപ വരെയാണ് സംസ്ഥാനസർക്കാർ വായ്പയെടുക്കാറുള്ളത്.