ആക്രമണത്തിന് ഇരയായ യുവനടിയുടെ പേര് ഫെയ്സ്ബുക്കിലൂടെ വെളിപ്പെടുത്തിയെന്ന കേസിന് സ്റ്റേ ഉത്തരവ് നൽകാൻ ഹൈക്കോടതി വിസമ്മതിച്ചു. പൊലീസ് അന്വേഷണത്തിൽ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, ഇരയുമായി ഒത്തുതീർപ്പുണ്ടാക്കിയതു കൊണ്ടുമാത്രം കേസ് ഇല്ലാതാകില്ലെന്നും പറഞ്ഞു. കേസിൽ പരാതിക്കാരന്റെ നിലപാട് അറിയാൻ ഹൈക്കോടതി നോട്ടിസ് അയച്ചു.
കേസിലെ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടൻ അജു വർഗീസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസ് റദ്ദാക്കുന്നതിൽ തനിക്ക് എതിർപ്പില്ലെന്നു വ്യക്തമാക്കിക്കൊണ്ടുള്ള നടിയുടെ സത്യവാങ്മൂലവും അജു കോടതിയിൽ സമർപ്പിച്ചു. അജു തന്റെ സുഹൃത്താണെന്നും ദുരുദ്ദേശപരമായിട്ടല്ല പേരു വെളിപ്പെടുത്തിയതെന്നും നടി സത്യവാങ്മൂലത്തിൽ പറയുന്നു.
സമൂഹമാധ്യമത്തിൽ ദിലീപിനെ പിന്തുണച്ച് എഴുതിയ കുറിപ്പിൽ നടിയുടെ പേര് പരാമര്‍ശിച്ചതിനാണ് അജു വര്‍ഗീസിനെതിരേ പൊലീസ് കേസെടുത്തത്. നടിയുടെ പേര് ഉപയോഗിച്ചത് തെറ്റാണെന്ന് മനസിലാക്കിയതായും അത് തിരുത്തുന്നതായും വ്യക്തമാക്കി അജു വര്‍ഗീസ് നേരത്തെ മാപ്പ് ചോദിച്ചിരുന്നു. ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ അജുവിന്റെ ഫോണും കളമശേരി പൊലീസ് പിടിച്ചെടുത്തിരുന്നു. ആവശ്യമെങ്കിൽ അജുവിനെ അറസ്റ്റ് ചെയ്യുമെന്നായിരുന്നു പൊലീസ് നിലപാട്.