അണികളെ കൊല്ലാൻ വിട്ടിട്ട് സമാധാന ചർച്ച നടത്തുന്നത് പരിഹാസ്യമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ചർച്ചയിൽ നിന്ന് മാധ്യമപ്രവർത്തകരെ ആട്ടിയോടിച്ചത് രഹസ്യ അജണ്ട നടപ്പാക്കാനാണോയെന്നും ചെന്നിത്തല ചോദിച്ചു. സി പി എം - ബി ജെ പി അക്രമ രാഷ്ട്രീയത്തിനെതിരെ യു ഡി എഫ് പ്രാർഥന യജ്ഞം സംഘടിപ്പിച്ചു.
പരസ്പരം പാലൂട്ടുന്ന ശത്രുക്കളാണ് സി പി എമ്മും ബിജെപിയുമെന്ന് വിമർശിച്ചാണ് ചെന്നിത്തല തുടങ്ങിയത്. കേരളം കണ്ട ഏറ്റവും പരാജയപ്പെട്ട മുഖ്യമന്ത്രിയാണ് പിണറായി. മാധ്യമപ്രവർത്തകരെ ആട്ടിയോടിച്ച മുഖ്യമന്ത്രിയുടെ നടപടിയേയും ചെന്നിത്തല വിമർശിച്ചു. ഗവർണർ മുഖ്യമന്ത്രിയെ ശാസിച്ചത് ഭരണകൂടത്തിന്റെ പിടിപ്പു കേടാണെന്നും ചെന്നിത്തല പറഞ്ഞു.
ഗവർണർ വിളിച്ചപ്പോൾ ഇരട്ടച്ചങ്കന്റെ ധൈര്യം ചോർന്നെന്ന് കെ. മുരളീധരന്‍ പരിഹസിച്ചു. നിരോധനാജ്ഞ ഇനിയും തുടർന്നാൽ ലംഘിക്കുമെന്നും മുരളീധരൻ പറഞ്ഞു. രാജ് ഭവൻ ധർണ നിരോധനാജ്ഞയെത്തുടർന്നാണ് പ്രാർഥനാ യജ്ഞമാക്കിയത്.