തിരുവനന്തപുരം ശ്രീകാര്യത്തെ ആർ.എസ്.എസ് ബസ്തി കാര്യവാഹക് രാജേഷിന്റേത് രാഷ്ട്രീയകൊലപാതകമല്ലെന്ന സി.പി.എം വാദം തള്ളി പൊലീസ്. പ്രദേശത്ത് നിലനിന്ന ഡി.വൈ.എഫ്.ഐ , ബി.ജെ.പി സംഘർഷമാണ് കൊലയിൽ കലാശിച്ചതെന്ന് എഫ്.ഐ.ആർ വ്യക്തമാക്കുന്നു. പകർപ്പ് മനോരമ ന്യൂസിന് ലഭിച്ചു.
ഒന്നാം പ്രതി മണിക്കുട്ടനും കൊല്ലപ്പെട്ട രാജേഷും തമ്മിലുള്ള വ്യക്തിവൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന വാദം പൂർണമായും തള്ളിക്കളയുന്നതാണ് പൊലീസിന്റെ എഫ്.ഐ.ആർ. ശ്രീകാര്യം പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ കൊലപാതക കാരണത്തെക്കുറിച്ച് പറയുന്നത് ഇങ്ങിനെ. ശ്രീകാര്യത്തിന് സമീപമുള്ള പാനച്ചക്കുന്ന് കോളനിയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരും ബി.ജെ.പിയും തമ്മിൽ സംഘർഷമുണ്ടായിരുന്നു. ആർ.എസ്.എസ്. കാര്യവാഹകായ രാജേഷ് ഈ സംഘർഷത്തിൽ ബി.ജെ.പിയെ സഹായിച്ചു.
ഇതിലുള്ള വൈരാഗ്യമൂലം രാജേഷിനെ കൊല്ലാൻ ഗൂഢാലോചന നടത്തുകയും വെട്ടിക്കൊലപ്പെടുത്തുകയും ചെയ്തു. ഒന്നാം പ്രതി മണിക്കുട്ടനടക്കം ആറ് പേർ ചേർന്നാണ് കൊലനടത്തിയതെന്നും അഞ്ച് പേർ സഹായിച്ചെന്നും എഫ്.ഐ·.ആറിൽ വ്യക്തമാക്കുന്നു. കൊലപാതകം അടക്കം പതിനൊന്ന് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. എന്നാൽ പ്രതികളാരും സി.പി.എമ്മിന്റെയോ ഡിവൈ.എഫ്.യുടെയോ പ്രവർത്തകരാണെന്ന് എഫ്.ഐ.ആറിലില്ല.മേൽവിലാസം അറിയില്ലെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.