യുവതി വീടിനു സമീപം പൊള്ളലേറ്റു മരിച്ചു. ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ. കുറ്റൂർ തലയാർ അമ്മയത്ത് പള്ളത്ത് വീട്ടിൽ രഞ്ജിത്തിന്റെ ഭാര്യ രേഷ്മ (23) യുടെ മരണത്തെ തുടർന്ന് രഞ്ജിത് (35), മാതാവ് രാജമ്മ (60) എന്നിവരാണ് അറസ്റ്റിലായത്.
ഇന്നലെ പുലർച്ചെ അഞ്ചരയോടെയാണു സംഭവം. പത്രവിതരണക്കാരനാണ് ഇവരുടെ വീടിന്റെ പുറകിലുള്ള വാഴത്തോട്ടത്തിൽ രേഷ്മയെ കത്തുന്ന നിലയിൽ ആദ്യം കണ്ടത്. ഇയാൾ ബഹളം വച്ച് ആളുകളെ അറിയിക്കുകയായിരുന്നു. വീട്ടുകാർ എത്തിയപ്പോഴേക്കും മരിച്ചിരുന്നു. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് തയാറാക്കിയ ശേഷമാണ് മൃതദേഹം നീക്കം ചെയ്തത്. രേഷ്മയുടെയും രഞ്ജിത്തിന്റെയും വിവാഹം കഴിഞ്ഞിട്ടു രണ്ടു വർഷമായി. ഒരു വയസുള്ള ആദിത്യദേവ് മകനാണ്.
സംഭവം അറിഞ്ഞെത്തിയ രേഷ്മയുടെ ബന്ധുക്കൾ ബഹളം വയ്ക്കുകയും രഞ്ജിത്തിനെയും വീട്ടുകാരെയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് പൊലീസ് ഇടപെട്ട് ഇവരെ സ്റ്റേഷനിലേക്കു മാറ്റി. ചോദ്യം ചെയ്യലിനു ശേഷം രണ്ടു പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. ആത്മഹത്യാപ്രേരണ, ഭർതൃപീഡനം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവം സംബന്ധിച്ച് രേഷ്മയുടെ പിതാവ് തൃക്കൊടിത്താനം ചേരകളത്ത് രഞ്ജിത് തിരുവല്ല പൊലീസിൽ പരാതി നൽകി. മാതാവ്: ഷീല.
രേഷ്മയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ. സംസ്കാരം ഇന്ന് 12ന് അമരയിലെ വീട്ടുവളപ്പിൽ.