രാഷ്ട്രീയ സംഘർഷം ആവര്‍ത്തിക്കാതിരിക്കാന്‍ സി.പി.എം - ബി.ജെ.പി ഉഭയകക്ഷി യോഗത്തില്‍ ധാരണ. അക്രമങ്ങളിൽ നിന്ന് പിന്തിരിയാൻ അണികളെ ഇരുപാർട്ടിനേതൃത്വങ്ങളും ബോധവൽക്കരിക്കും. തലസ്ഥാനത്തെ രാഷ്ട്രീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തില്‍ ചേർന്ന സമാധാന യോഗത്തിന്‍റേതാണ് തീരുമാനം. കോട്ടയത്തും കണ്ണൂരും ഉഭയകക്ഷി ചര്‍ച്ച നടത്തും. തിരുവനന്തപുരത്ത് നാളെ ഉഭയകക്ഷി ചർച്ചയും അടുത്തമാസം ആറിന് സര്‍വകക്ഷിയോഗവും ചേരും.
മുഖ്യമന്ത്രി പിണറായി വിജയനെ കൂടാതെ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ, ആർഎസ്എസ് പ്രാന്ത കാര്യവാഹ് പി. ഗോപാലൻകുട്ടി , ഒ. രാജഗോപാൽ എംഎൽഎ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. നിലവില്‍ നടന്നതുപോലുള്ള അക്രമങ്ങള്‍ മേലിൽ ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രതയുണ്ടായിരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംഘടനാ പ്രവർത്തനത്തിന് സ്വാതന്ത്ര്യം ഉണ്ടാകണമെന്ന ആവശ്യമാണ് ബി.ജെ.പി പ്രധാനമായും മുന്നോട്ടുവച്ചത്. സിപിഎമ്മിന്റെ ആജ്ഞാനുവർത്തികളായി പൊലീസ് മാറാൻ പാടില്ല. സത്യസന്ധമായി പ്രവർത്തിക്കാനുള്ള സാഹചര്യം പൊലീസിന് ഉണ്ടാകണം. തിരുവനന്തപുരത്തും കോട്ടയത്തും നാളെത്തന്നെ ഇരുവിഭാഗങ്ങളിലെ നേതാക്കൻമാർ പരസ്പരം ചർച്ച നടത്തും. കണ്ണൂരിൽ അടുത്തമാസം അഞ്ചിനാണ് ചർച്ച .