രാഷ്ട്രീയ സംഘർഷങ്ങളുടെ പേരിൽ ഗവർണർ മുഖ്യമന്ത്രിയെ വിളിച്ചുവരുത്തിയ നടപടിയിൽ ഇടതുമുന്നണിയിൽ വ്യത്യസ്ത അഭിപ്രായം. കേന്ദ്രസർക്കാർ ഗവർണറെ ഉപയോഗിച്ച് ഫെഡറൽ സംവിധാനം അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് എൽ.ഡി.എഫ് കൺവീനർ വൈക്കം വിശ്വനും നടപടി ഭരണഘടനാ ലംഘനമാണെന്ന് സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പറഞ്ഞു. എന്നാൽ നടപടി തെറ്റാണെന്ന് കരുതുന്നില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചു.
ഗവർണറുമായി ഏറ്റുമുട്ടലിന് സർക്കാരിന് താൽപര്യമില്ലെന്നു പറഞ്ഞ വൈക്കം വിശ്വൻ പക്ഷെ ഗവർണറുടെ നിലപാടിനെ വിമർശിച്ചു.
ഗവർണർക്ക് മുഖ്യമന്ത്രിയെ വിളിച്ചുവരുത്താനുള്ള അധികാരമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എന്നാൽ ഗവർണറുടെ നടപടി ഫെഡറല്‍ സംവിധാനത്തിലുള്ള കടന്നുകയറ്റമാണെന്ന് കരുതുന്നില്ലെന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം.
ഗവർണർ മുഖ്യമന്ത്രിയെ ശാസിച്ചത് ഭരണകൂടത്തിന്റെ പിടിപ്പു കേടാണെന്ന് പറഞ്ഞ രമേശ് ചെന്നിത്തല അണികളെ കൊല്ലാൻ വിട്ടിട്ട് സമാധാന ചർച്ച നടത്തുന്നത് പരിഹാസ്യമെന്നും പറഞ്ഞു.
മാധ്യമപ്രവർത്തകരെ ആട്ടിയോടിച്ച മുഖ്യമന്ത്രിയുടെ നടപടിയേയും ചെന്നിത്തല വിമർശിച്ചു. ഗവർണർ വിളിച്ചപ്പോൾ ഇരട്ടച്ചങ്കന്റെ ധൈര്യം ചോർന്നെന്ന് കെ. മുരളീധരന്റ പരിഹാസം. കേന്ദ്രത്തിന് കേരളത്തില്‍ ക്രമസമാധാനം ഉറപ്പുവരുത്താൻ അധികാരമുണ്ടെന്നായിരുന്നു ബിജെപി നേതാവ് വി.മുരളീധരന്റ പ്രതികരണം.