നടി ആക്രമണ കേസിൽ അറസ്റ്റിലായ നടൻ ദിലീപിന്റെ സഹായി അപ്പുണ്ണി ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായി. ആലുവ പൊലീസ് ക്ലബിൽ അതീവ നാടകീയമായാണ് അപ്പുണ്ണിയെത്തിയത്. ദിലീപിനെതിരായ കൂടുതൽ തെളിവുകൾ അപ്പുണ്ണിയിൽ നിന്ന് കിട്ടുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം
ഹൈക്കോടതി നിർദ്ദേശം കൂടി ഉള്ള പശ്ചാത്തലത്തിൽ അപ്പുണ്ണി ചോദ്യം ചെയ്യലിന് ഹാജരാകുമെന്നുറപ്പിച്ച് അന്വേഷണ ഉദ്യോഗസ്ഥർ രാവിലെ തന്നെ പൊലീസ് ക്ലബിലെത്തിയിരുന്നു. പിന്നീട് രാവിലെ പത്തേ മുക്കാലോടെയാണ് അപ്പുണ്ണി പൊലീസ് ക്ലബിലേക്ക് നാടകീയമായി എത്തിയത്. പൊലീസ് ക്ലബിൽ കാറിൽ വന്നിറങ്ങിയ അപ്പുണ്ണി ഒന്നും പ്രതികരിക്കാതെ ഉള്ളിലേക്ക് ഓടിക്കയറി.
ആദ്യമെത്തിയത് അപ്പുണ്ണിയുടെ സഹോദരൻ സൂരജാണെന്നും, അപ്പുണ്ണിയെന്ന് മാധ്യമ പ്രവർത്തകരെ തെറ്റിദ്ധരിപ്പിക്കാനാണ് അപ്പുണ്ണിയെന്ന് തോന്നിക്കും വിധം പൊലീസ് ക്ലബിനുള്ളിലേക്ക് ഇയാൾ കയറിയതെന്നും പിന്നീട് വ്യക്തമായി. അപ്പുണ്ണിയെ ചോദ്യം ചെയ്യുന്നതിലൂടെ നടിയെ ആക്രമിച്ച കേസിൽ ദിലീപിനുള്ള പങ്ക് സംബന്ധിച്ച നിർണായക വിവരങ്ങൾ കിട്ടുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ഗൂഡാലോചനയിൽ പങ്കുണ്ടെന്ന് തെളിഞ്ഞാൽ അപ്പുണ്ണി അറസ്റ്റിലാകാനും സാധ്യതയുണ്ട്.കേസിലെ മുഖ്യപ്രതി പൾസർ സുനിയെ ജയിലിൽ നിന്ന് കത്തെഴുതാൻ സഹായിച്ച വിപിൻലാലിനെയും ചോദ്യം ചെയ്യലിനായി എത്തിച്ചിട്ടുണ്ട്.