ശ്രീകാര്യത്തെ ആർ.എസ്.എസ് കാര്യവാഹക് രാജേഷിന്റെ കൊലപാതകത്തിൽ മുഴുവൻ പ്രതികളും പിടിയിൽ. പതിനൊന്നു പ്രതികളില്‍ മുഖ്യപ്രതി മണിക്കുട്ടനടക്കം ഏഴ് പേരെ ഉടൻ കോടതിയിൽ ഹാജരാക്കും. അതേസമയം രാജേഷിന്റേത് രാഷ്ട്രീയ കൊലപാതകമല്ലെന്ന സി.പി.എമ്മിന്റെ വാദം തള്ളി പൊലീസ്. ഡി.വൈ.എഫ്.ഐയുമായുള്ള സംഘർഷമാണ് കൊലയിൽ കലാശിച്ചതെന്ന് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു.
രാജേഷിന്റെ കൊലപാതകത്തിൽ ആകെയുള്ള 11 പ്രതികളിൽ 9 പേർ ഇന്നലത്തന്നെ പിടിയിലായിരുന്നു. ഒളിവിലായിരുന്ന മംഗലപുരം സ്വദേശി ഭായി രതീഷ്, കരുമ്പുകോണം സ്വദേശി സിബിൻ എന്നിവരെയാണ് ഇന്ന് ഉച്ചയ്ക്ക് ശേഷം പിടികൂടിയത്. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുള്ള ഇവരെ കഴക്കൂട്ടത്തിന് സമീപമുള്ള മംഗലപുരത്തെ വിജിനമായ പ്രദേശത്തെ ഒളിസങ്കേതത്തിൽ നിന്നാണ് ഷാഡോ പൊലീസ് പിടികൂടിയത്. അതേസമയം ഒന്നാം പ്രതി മണിക്കുട്ടനും കൊല്ലപ്പെട്ട രാജേഷും തമ്മിലുള്ള വ്യക്തിവൈരാഗ്യമാണ് കൊലക്ക് കാരണമെന്ന കോടിയേരി ബാലകൃഷ്ണന്റെ വാദം തെറ്റെന്ന് തെളിയിക്കുന്നതാണ് പൊലീസിന്റെ എഫ്.ഐ.ആർ. കൊലനടന്ന ശ്രീകാര്യത്തിന് സമീപത്തെ പാനച്ചക്കുന്ന് കോളനിയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരും ബി.ജെ.പിയും തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിൽ ബി.ജെ.പി പ്രവർത്തകരെ രാജേഷ് സഹായിച്ചതിലുള്ള വൈരാഗ്യത്താലാണ് ഗൂഢാലോചന നടത്തി കൊലപ്പെടുത്തിയതെന്നാണ് ശ്രീകാര്യം പൊലീസിന്റെ എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നത്.
രാഷ്്ട്രീയ കൊലയെന്ന വ്യക്തമാകുന്നതോടെ പ്രാദേശിക തർക്കത്തിനപ്പുറം മറ്റ് ഗൂഢാലോചനയുണ്ടോയെന്നും പൊലീസ് അന്വേഷണം തുടങ്ങി. മുഖ്യപ്രതി മണിക്കുട്ടനടക്കമുള്ളവരുടെ രാഷ്ട്രീയ ബന്ധവും അന്വേഷിക്കുന്നുണ്ട്. ദക്ഷിണ മേഖല റേഞ്ച് െഎജിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.