അച്ഛൻ എപ്പോൾ വരും? ആറു വയസ്സുകാരൻ ആദിത്യന്റെ ആവർത്തിച്ചുള്ള ചോദ്യത്തിനു കണ്ണുനീർ കൊണ്ടു മറുപടി നൽകാനേ അമ്മ റീനയ്ക്കാവുന്നുള്ളൂ. എന്നത്തെയുംപോലെ ഉറങ്ങാൻ നേരം ഉമ്മ നൽകാൻ അച്ഛൻ വന്നില്ല. ക്രീം കേക്കും തന്നില്ല – പരിഭവത്തോടെ അവൻ പറഞ്ഞു. മധുര പലഹാരങ്ങളുമായി അച്ഛൻ വരുന്നതും കാത്തിരിക്കുകയാണ് ഈ കുരുന്ന്.
രാജേഷിന്റെ മൃതദേഹം പൊതുദർശനത്തിനു വയ്ക്കാൻ കെട്ടി ഉയർത്തിയ പന്തലിനു ചുവട്ടിൽ കളിചിരികളുമായി ഇരിക്കുകയായിരുന്നു ആദിത്യൻ. കൂട്ടായി കുഞ്ഞനുജൻ അഭിഷേകുമുണ്ട്. സമപ്രായക്കാരുമായി വർത്തമാനം പറയുമ്പോഴും അച്ഛനെക്കുറിച്ചു പറഞ്ഞ് ആദിത്യൻ വാചാലനായി. ഇതിനിടെ ചിത്രം പകർത്തിയ ക്യാമറ നോക്കി ഒന്നു പുഞ്ചിരിച്ചു. അടുത്തെത്തിയ ബന്ധുവിനോട് അച്ഛൻ വന്നോ എന്നു വീണ്ടും തിരക്കി.
കുട്ടിയുടെ ചോദ്യത്തിനു മറുപടി നൽകാതെ അദ്ദേഹം തിരിഞ്ഞു നിന്നു. രാജേഷിനു മക്കളും സംഘടനയുമായിരുന്നു ജീവൻ. ബൈക്കിനുപോലും അദ്ദേഹം മക്കളുടെ പേരാണു നൽകിയത്. ഉച്ച കഴിഞ്ഞു രാജേഷിന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര വന്നുചേർന്നതോടെ കുന്നിൽ വീട്ടിൽ നിലവിളി ഉയർന്നു. ദൂരേക്കു മാറി നിന്ന ആദിത്യനെ തോളിലെടുത്തു ബന്ധു മൃതദേഹത്തിന് അടുത്തെത്തിച്ചു മുഖം കാണിച്ചു.
ശേഷം അച്ഛന് ഉമ്മ കൊടുത്തു. ഇതു കണ്ട് കൂടിനിന്നവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ചേതനയറ്റ ഭർത്താവിനെ കെട്ടിപ്പിടിച്ചു റീന അലമുറയിട്ടു കരയുമ്പോൾ ഇവരെ ആശ്വസിപ്പിക്കാനാവാതെ ബന്ധുക്കളെല്ലാവരും നിസ്സഹായരായി. മൃതദേഹം കണ്ടു സുഹൃത്തുക്കളും കണ്ണീരണിഞ്ഞു. വികാരഭരിതമായ മുഹൂർത്തങ്ങൾക്കു ശേഷമായിരുന്നു വിലാപയാത്ര ശാന്തികവാടത്തിലേക്കു തിരിച്ചത്. കൂലിപ്പണിക്കാരനായ രാജേഷ് ചെറുപ്പം തൊട്ടേ ആർഎസ്എസ് പ്രവർത്തകനായിരുന്നു.
സ്വന്തമായി ഒരു തുണ്ടു ഭൂമിപോലും ഇല്ല. സഹോദരിയുടെ വീട്ടിലാണ് ഇവർ താമസിക്കുന്നത്. അച്ഛൻ സുദർശനന് അസുഖം ബാധിച്ചതോടെ കുടുംബത്തിന്റെ എല്ലാ ചുമതലയും രാജേഷ് ഏറ്റെടുത്തു. ലളിതകുമാരിയാണ് അമ്മ. മരപ്പണിക്കും കെട്ടിട നിർമാണത്തിനും രാജേഷ് പോകുമായിരുന്നു. നാട്ടിലെ പൊതുകാര്യങ്ങളിൽ എല്ലാം ഇടപെടും. സംഘടനയിലും ശ്രീകാര്യം ഇളംകുളം മഹാദേവ ക്ഷേത്ര കമ്മിറ്റിയിലും സജീവമായിരുന്നു.