നടിയെ ഉപദ്രവിച്ച കേസിൽ ‘അമ്മ’ സംഘടനയുടെ സെക്രട്ടറിയും നടനുമായ ഇടവേള ബാബുവിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. ആലുവ പൊലീസ് ക്ലബിൽ വിളിച്ചുവരുത്തിയാണു രണ്ടര മണിക്കൂർ മൊഴിയെടുത്തത്. കേസിൽ ഉപദ്രവിക്കപ്പെട്ട നടിയും പ്രതിയായ നടൻ ദിലീപുമായുള്ള ശത്രുതയുടെ തുടക്കം ‘അമ്മ’യുടെ സ്റ്റേജ് ഷോ പരിശീലനത്തിനിടയിലാണെന്നു പൊലീസ് കണ്ടെത്തിയിരുന്നു.
ഈ പരിശീലന ക്യാംപിലെ സജീവ സാന്നിധ്യമായിരുന്നു ബാബു. അവിടെ നടിയും ദിലീപും തമ്മിൽ വാക്കേറ്റമുണ്ടായതിനു ബാബു സാക്ഷിയാണ്. ദിലീപിന്റെ എല്ലാ സ്റ്റേജ് ഷോകളുടെയും സംഘാടനത്തിൽ ബാബുവുണ്ടായിരുന്നു. വിദേശത്തെ ദിലീപിന്റെ ബിസിനസ് ഇടപാടുകളെക്കുറിച്ചും ബാബുവിന് അറിവുണ്ടെന്നാണു പൊലീസിന്റെ നിഗമനം.
‘അമ്മ’യും ദിലീപുമായി ബന്ധപ്പെട്ട ചില രേഖകളും ബാബു പൊലീസിനു കൈമാറിയിട്ടുണ്ട്. കേസും സംഘടനയുമായി ബന്ധപ്പെട്ടു തനിക്കറിയാവുന്ന കാര്യങ്ങൾ പൊലീസിനോടു വെളിപ്പെടുത്തിയതായി മൊഴിയെടുപ്പിനുശേഷം ബാബു പ്രതികരിച്ചു. സ്റ്റേജ് ഷോ പരിശീലനത്തിന്റെ മാനേജരായി പ്രവർത്തിച്ചിരുന്നതു നടി കാവ്യയാണ്. കേസിലെ മുഖ്യപ്രതി സുനിൽകുമാർ (പൾസർ സുനി) ഇതേ ക്യാംപിൽ എത്തിയതിനു തെളിവുണ്ട്.
ദിലീപും കാവ്യയും അവസാനമായി ഒരുമിച്ച് അഭിനയിച്ച സിനിമയുടെ കൊല്ലം തേവലക്കരയിലെ ഷൂട്ടിങ് ലൊക്കേഷനിൽ സുനിയുണ്ടായിരുന്നതിന്റെ തെളിവുകളും പൊലീസിനു ലഭിച്ചിട്ടുണ്ട്. സുനിൽ ഓടിച്ച കാറിൽ കാവ്യ സഞ്ചരിച്ചിട്ടുണ്ടോയെന്നു പൊലീസ് പരിശോധിക്കുന്നു. എന്നാൽ, കേസുമായി ബന്ധപ്പെട്ടു കാവ്യയെ ചോദ്യം ചെയ്തപ്പോൾ സുനിലിനെ അറിയില്ലെന്നാണു പറഞ്ഞത്.
ഇതു വസ്തുതാപരമല്ലെന്നു ബോധ്യപ്പെട്ടതോടെ കാവ്യയെ വീണ്ടും ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണു പൊലീസ്. ഇതിനിടെ, നടനും എംഎൽഎയുമായ മുകേഷിനെ കഴിഞ്ഞ ദിവസം അന്വേഷണസംഘം രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്തെന്നു സൂചനയുണ്ട്. എന്നാൽ, ഇക്കാര്യം പൊലീസും മുകേഷും നിഷേധിക്കുകയാണ്. കേസിലെ ആദ്യ ഗൂഢാലോചന നടക്കുമ്പോൾ മുകേഷിന്റെ ഡ്രൈവറായിരുന്നു സുനിൽ.
ചാലക്കുടിയിൽ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ആഡംബര സിനിമാസമുച്ചയം നിർമിച്ചതു സർക്കാർ ഭൂമി കയ്യേറിയാണെന്നു പരാതി നൽകിയ കെ.സി. സന്തോഷ്കുമാറിനെയും അന്വേഷണസംഘം വിളിച്ചുവരുത്തി മൊഴിയെടുത്തു. ദിലീപിന്റെ സാമ്പത്തിക, റിയൽ എസ്റ്റേറ്റ് ഇടപാടുകളെക്കുറിച്ചാണു സന്തോഷിനോടു പൊലീസ് ചോദിച്ചറിഞ്ഞത്.