സംവിധായകന്‍ ജീൻപോള്‍ ലാലിനെതിരായ യുവനടിയുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. നടിയുടെ അറിവില്ലാതെ ബോഡിഡ്യൂപ്പിനെ ഉപയോഗിച്ചതായി സിനിമയുടെ സിഡി പരിശോധിച്ച അന്വേഷണസംഘം കണ്ടെത്തി. ലൈംഗികച്ചുവയോടെ സംസാരിച്ചു, പ്രതിഫലം നൽകിയില്ല തുടങ്ങിയ പരാതികളും പൊലീസ് പരിശോധിച്ച് വരികയാണ്.
ജീൻപോള്‍ സംവിധാനം ചെയ്ത ഹണിബീ ടൂ എന്ന സിനിമയിൽ അഭിനയിക്കാന്‍ എത്തിയ യുവനടിക്ക് സെറ്റിൽ എന്തെല്ലാമോ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നതായാണ് സിനിമയിൽ സഹകരിച്ച മേക്കപ്പ്മാന്റെ മൊഴി. അത് എന്തായിരുന്നു എന്ന് കൃത്യമായി വിവരം അറിയില്ലെങ്കിലും ഇതിനെ തുടർന്ന് നടി മടങ്ങിപ്പോയതായി പൊലീസ് സ്ഥിരീകരിച്ചു. ഇതിന് ശേഷം മറ്റാരെയോ ഉപയോഗിച്ച് ചില ശരീരഭാഗങ്ങൾ ചിത്രീകരിച്ചിട്ടുണ്ട്. അവ നടിയുടേതെന്ന മട്ടിൽ സിനിമയിൽ ഉൾപ്പെടുത്തുകയും ചെയ്തു. സിനിമയുടെ സിഡി പരിശോധിച്ച് ഇത്രയും കാര്യം പൊലീസ് മനസിലാക്കി. ഇങ്ങനെയാണ് നടിയുടെ പരാതിയിൽ കഴമ്പുണ്ടെന്ന നിഗമനത്തിൽ അന്വേഷണസംഘം എത്തിയത്. സ്ഥിരീകരണത്തിനായി സെൻസർ ബോർഡിൽ നിന്ന് പകർപ്പ് വാങ്ങി പരിശോധിക്കേണ്ടിവരും. കോടതിയിൽ തെളിവാക്കാൻ ഇത് ആവശ്യമാണ്. ബോഡിഡ്യൂപ്പിനെ ഉപയോഗിച്ചതിനുള്ള വകുപ്പുകൾ കൂടി ഇനി കേസിൽ ചേർക്കും. അതേസമയം പ്രതിഫലം നൽകിയില്ലെന്നും പ്രതിഫലം ചോദിച്ച് സമീപിച്ചപ്പോൾ ജീൻപോൾ അടക്കമുള്ളവർ ലൈംഗീകച്ചുവയോടെ സംസാരിച്ചു എന്നമുള്ള നടിയുടെ പരാതികളിൽ കൂടുതൽ തെളിവ് ശേഖരിക്കേണ്ടിവരും. ജീൻപോൾ, നടൻ ശ്രീനാഥ് ഭാസി തുടങ്ങി നാലുപ്രതികളെ ഉൾപ്പെടുത്തി ഒരാഴ്ച മുൻപ് കേസ് റജിസ്റ്റർ ചെയ്തെങ്കിലും ഇതുവരെ ആരെയും ചോദ്യംചെയ്തിട്ടില്ല.