തലസ്ഥാനനഗരിയിൽ ആർഎസ്എസ് പ്രവർത്തകൻ രാജേഷ് കൊല്ലപ്പെട്ടതിനു പിന്നാലെ മുൻകരുതലുമായി പൊലീസ്. പ്രകോപനപരമായ സന്ദേശങ്ങൾ പ്രചരിപ്പിച്ചാൽ കർശന നടപടികളുണ്ടാകുമെന്നു പൊലീസ് മുന്നറിയിപ്പു നൽകി. സമൂഹമാധ്യമങ്ങളിലെ ഇത്തരം നടപടികൾ നിരീക്ഷണത്തിലാണ്. രാജേഷിന്റെ കൊലപാതക ദൃശ്യങ്ങളെന്ന പേരിൽ പ്രചരിക്കുന്ന വിഡിയോയും സന്ദേശങ്ങളും വ്യാജമാണെന്നും പൊലീസ് വ്യക്തമാക്കി. ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെയും കർശന നടപടിയുണ്ടാകും.
ശനി രാത്രി ഒൻപതു മണിയോടെ ബൈക്കിലും ഓട്ടോയിലുമായി എത്തിയ സംഘം രാജേഷിന്റെ കൈ വെട്ടിമാറ്റുകയായിരുന്നു. ഇടതുകൈ വെട്ടിമാറ്റിയ നിലയിലും കാലിനും മറ്റുമായി പതിനഞ്ചോളം വെട്ടേറ്റ നിലയിലും രാജേഷിനെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. പിന്നീടു സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
അതേസമയം, സംഘർഷാവസ്ഥ തുടരുന്ന തിരുവനന്തപുരത്ത് മൂന്നു ദിവസത്തേക്കുകൂടി പ്രകടനങ്ങൾ തടഞ്ഞു. കേരള പൊലീസ് ആക്ട് പ്രകാരമാണു നടപടി. തലസ്ഥാനത്തു പൊലീസ് കനത്ത ജാഗ്രത തുടരുകയാണ്. നഗരത്തിൽ നിലവിലുള്ള സുരക്ഷാക്രമീകരണങ്ങൾ തുടരും. രാത്രികാല പട്രോളിങ്ങും ശക്തമാക്കി.