തിരുവനന്തപുരം ബാലരാമപുരത്തെ മദ്യശാല വിരുദ്ധസമരത്തെതുടർന്നുള്ള സംഘർഷത്തിൽ എം.വിൻസെന്റിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ എം.എൽ.എയുടെ സഹോദരനടക്കമുള്ളവർക്കെതിരെയും കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് എട്ട് കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്തത്. അതേസമയം സംഘർഷത്തിന് നേതൃത്വം നൽകിയിരുന്ന സി.പി.എം നേതാക്കളെ കേസിൽ നിന്ന് ഒഴിവാക്കി.
പനയത്തേരിയിലെ ജനവാസമേഖലയിൽ മദ്യശാല സ്ഥാപിക്കുന്നതിനെതിരായ സമരമായിരുന്നു സംഘർഷത്തിലെത്തിയത്. മൂന്നര മാസം മുൻപ് നടന്ന സംഘർഷത്തിൽ കണ്ടാലറിയാവുന്നവർക്കെതിരെയായിരുന്നു അന്ന് കേസെടുത്തത്. എന്നാൽ വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസിൽ എം.എൽ.എ റിമാൻഡിലായതിന് പിന്നാലെ വിൻസെന്റിനെ ഒന്നാം പ്രതിയാക്കി കേസെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. ഇതിന് പിന്നാലെയാണ് എം.വിൻസെന്റിന്റെ സഹോദരനും ഡി.സി.സി സെക്രട്ടറിയുമായ വിൻസെന്റ് ഡി പോളും ഡി.സി.സി അംഗം ജോയ് പോളും അടക്കം എട്ട് പ്രാദേശിക കോൺഗ്രസ് നേതാക്കളെയും പ്രതികളാക്കിയത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയതോടെ ഇവരെയും അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിലാണ് ബാലരാമപുരം പൊലീസ്. എന്നാൽ സംഘർഷത്തിലെത്തിയ സമരത്തിന്റെ കൺവീനർ സി.പി.എം ലോക്കൽ കമ്മിറ്റിയംഗവും പള്ളിച്ചൽ പഞ്ചായത്ത് അംഗവുമായ വിശ്വാമിത്ര വിജയനായിരുന്നു. സംഘർഷ ദൃശ്യങ്ങളിലും ഇദേഹത്തെ കാണാം. പക്ഷെ സി.പി.എം നേതാവിനെതിരെ കേസില്ല.
പത്തിലേറെ ഡിവൈ.എഫ് ഐ പ്രവർത്തകരും സംഘർഷത്തിലുണ്ടായിരുന്നു. അവർക്കെതിരെയും കേസിൽ നിന്നൊഴിവാക്കി. ഇതോടെ രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ സി.പി.എം പൊലീസിനെ ആയുധമാക്കുകയാണെന്ന ആരോപണമാണ് കോൺഗ്രസ് ഉന്നയിക്കുന്നത്.