സംവിധായകൻ ജീൻ പോൾ ലാലിനെതിരെ യുവനടി നൽകിയ പരാതി ശരിയെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. യുവനടിയുടെ സമ്മതമില്ലാതെ അവരുടെ ശരീരഭാഗങ്ങളെന്ന വ്യാജേന മറ്റൊരു യുവതിയുടെ ശരീരഭാഗങ്ങൾ ചിത്രീകരിച്ചെ (ബോഡി ഡബ്ളിങ്)ന്നാണ് പരാതി. യുവതി പരാതിയിൽ ഉന്നയിച്ച ‘ഹണിബീ ടു’ എന്ന സിനിമയുടെ സിഡി പരിശോധിച്ചാണ് പൊലീസ് പ്രാഥമിക നിഗമനത്തിൽ എത്തിയത്.
എന്നാൽ, കോടതിയിൽ തെളിവായി സിഡി ഹാജരാക്കാൻ സാധിക്കില്ല. അതിനാൽ സെൻസറിങ്ങിന് നൽകിയ സിനിമയുടെ പകർപ്പ് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ചില പ്രശ്നങ്ങളുണ്ടായതായി മേയ്ക്കപ്പ്മാനും മൊഴി നൽകി. ഇതോടെ, ജീൻപോൾ ലാൽ അടക്കമുള്ളവരെ അടുത്ത ദിവസങ്ങളിൽ വിളച്ചുവരുത്തി ചോദ്യംചെയ്യുമെന്നാണ് പൊലീസ് നൽകുന്ന സൂചന.
സംവിധായകൻ ജീൻ പോൾ ലാൽ, നടൻ ശ്രീനാഥ് ഭാസി, സാങ്കേതിക പ്രവർത്തകനായ അനൂപ്, സഹസംവിധായകൻ അനിരുദ്ധ് എന്നിവരാണു പ്രതികൾ. ജീൻ പോൾ ഉൾപ്പെടെയുള്ളവരോടു നടി പരാതിപ്പെട്ടപ്പോൾ ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും സിനിമയിൽ അഭിനയിച്ചതിനു പ്രതിഫലം നൽകാതെ വഞ്ചിച്ചെന്നുമുള്ള ആരോപണങ്ങൾ പരാതിയിലുണ്ട്.
പരാതിക്കാരിയായ നടി നനഞ്ഞയിടം കുഴിക്കുകയാണെന്നും നടിയുടേത് അനാവശ്യ പരാതിയാണെന്നും ജീൻ പോളിന്റെ പിതാവും സംവിധായകനും നടനുമായ ലാൽ പ്രതികരിച്ചിരുന്നു. ഹണിബീ ടു എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് 2016 നവംബർ 16ന് ആയിരുന്നു കേസിനാസ്പദമായ സംഭവമെന്നാണു പരാതി.