മുളന്തുരുത്തി ∙ നാടിന്റെ കനിവിനു കാത്തുനിൽക്കാതെ യുവാവ് യാത്രയായി. കഴിഞ്ഞ ദിവസം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയനായ ശരത് (28) ആണു നാടിനെ തീരാദുഃഖത്തിലാക്കി ഇന്നലെ ഉച്ചയ്ക്ക് മരണമടഞ്ഞത്. സംസ്കാരം ഇന്ന് 12ന് വീട്ടുവളപ്പിൽ. പെരുമ്പിള്ളി വേലംപറമ്പിൽ ശശിയുടെ മകനാണ്.
കരൾമാറ്റ ശസ്ത്രക്രിയയ്ക്കും മറ്റുമായി 30 ലക്ഷം രൂപ വേണ്ടിവരുമെന്നതിനാൽ, സാധാരണ കുടുംബാംഗമായ ശരതിനു മികച്ച ചികിൽസ ലഭ്യമാക്കാൻ നാട്ടുകാർ ചികിൽസാ സഹായനിധി രൂപീകരിച്ചു വ്യാഴാഴ്ച മുതൽ രംഗത്തിറങ്ങിയിരുന്നു.
ഒറ്റദിവസം കൊണ്ട് നോട്ടിസും ബോർഡുകളും പുറത്തിറക്കി, സഹായ അഭ്യർഥനകളുമായി നാട്ടുകാർ ഗ്രാമപഞ്ചായത്തംഗം മാണി ജോർജിന്റെ നേതൃത്വത്തിൽ ഇന്നലെ ഉച്ചവരെ സജീവമായി സഹായ സമാഹരണം നടത്തുന്നതിനിടെയാണു ശരത്തിന്റെ മരണവാർത്തയെത്തിയത്. ശരത്തിന്റെ രോഗാവസ്ഥ പരിഗണിച്ച് അടിയന്തരമായി കരൾമാറ്റ ശസ്ത്രക്രിയ നടത്തുകയായിരുന്നു.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്ച രാത്രി ആരംഭിച്ച് വ്യാഴാഴ്ച പുലർച്ചെ അവസാനിച്ച ശസ്ത്രക്രിയയിൽ, ശരത്തിന്റെ സഹോദരൻ ശ്യാമാണ് കരൾ പകുത്തുനൽകിയത്. ശ്യാം ആശുപത്രിയിൽ സുഖം പ്രാപിച്ചുവരുന്നു.