റിമാൻഡ് റിപ്പോർട്ടിൽ സി.ഐയുടെ വ്യാജ ഒപ്പിട്ട കേസിൽ ഗ്രേഡ് എസ്.ഐയെ സസ്പെൻഡ് ചെയ്തു. കോട്ടയം കടുത്തുരുത്തി സി.ഐ ഒാഫീസിലെ ഗ്രേഡ് എസ്.ഐ അനിൽകുമാറിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ഇയാൾക്കെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങി.
ഇക്കഴിഞ്ഞ ജൂൺ പതിനാലിന് സിപിഎം മുളക്കുളം ലോക്കൽ കമ്മറ്റി ഒാഫീസ് തീയിട്ടു നശിപ്പിച്ച കേസിലെ മൂന്നാംപ്രതി പെരുവ സ്വദേശി ജോളിയുടെ റിമാൻഡ് റിപ്പോർട്ടിലാണ് ഗ്രേഡ് എസ്.ഐ അനിൽകുമാർ സിഐ കെ.പി. തോംസന്റെ വ്യാജ ഒപ്പിട്ടത്. തുടർന്ന് ഇത് മജിസ്ട്രേറ്റിന് നൽകി. റിപ്പോർട്ടിൻമേൽ പ്രതിയ്ക്ക് ജാമ്യം കിട്ടിയതോടെയാണ് സംഭവം വിവാദമായത്. ഇതേത്തുടർന്ന് സിഐ കോട്ടയം എസ്.പി.യ്ക്ക് ഗ്രേഡ് എസ്.ഐയ്ക്കെതിരെ റിപ്പോർട്ട് നൽകി. എസ്.പി.യുടെ നിർദേശപ്രകാരം സംഭവത്തക്കുറിച്ച് അന്വേഷിച്ച വൈക്കം ഡിവൈഎസ്പിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഗ്രേഡ് എസ്.ഐയെ സസ്പെൻഡ് ചെയ്തത്.
ജൂൺ പതിനാലിലെ സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതി പിന്നീട് ഹൈക്കോടതിയിൽ കീഴടങ്ങുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന നിർദേശത്തെത്തുടർന്ന് ഇയാൾ കടുത്തുരുത്തി സിഐ ഓഫീസെലത്തി. ഈ സമയം സിഐ സ്ഥലത്തില്ലായരുന്നു, ഒാഫീസിലെ ക്രൈം വർക്ക് ചെയ്യുന്ന എസ്ഐ നടപടിക്രമങ്ങൾ പാലിക്കാതെ പ്രതിയെ കോടതിയിൽ ഹാജരാക്കുകയും തുടർന്ന് പ്രതിയ്ക്ക് ജാമ്യം ലഭിക്കുകയുമായിരുന്നു. അതേസമയം ജാമ്യം നൽകിയതിനെതിരെ കോടതിയിൽ അപേക്ഷ നൽകിയാതായി കടുത്തുരുത്തി സിഐ. അറിയിച്ചു.