രണ്ടുദിവസത്തിനിടെ സംസ്ഥാനത്ത് റേഷൻകാർഡ് തിരിച്ചേൽപിച്ചത് എണ്ണായിരത്തി പന്ത്രണ്ട് സർക്കാർ ഉദ്യോഗസ്ഥർ. അനർഹമായ റേഷൻകാർഡ് കൈവശം വച്ചിരിക്കുന്നവർക്ക് ശമ്പളം നൽകരുതെന്ന് ഭക്ഷ്യവകുപ്പ് ആവശ്യപ്പെട്ടതോടെയാണ് സർക്കാർ ജീവനക്കാർ കൂട്ടത്തോടെ സ്വയം തെറ്റ് സമ്മതിച്ചിരിക്കുന്നത്. മുൻഗണന പട്ടികയിലുള്ള അനർഹർക്ക് സ്വയം ഒഴിവാകാനുള്ള സമയപരിധി തിങ്കളാഴ്ച അവസാനിക്കും.
എൽ.ഡി ക്ലർക്ക് മുതല്‍ ഡോക്ടർമാർ വരെയുണ്ട് അനർഹമായ കാർഡ് തിരിച്ചേൽപിച്ചവരുടെ കൂട്ടത്തിൽ. ശമ്പളം മുടങ്ങുമെന്ന് മനസിലായതോടെ അതുവരെ രഹസ്യമായി വച്ചിരുന്ന മുൻഗണനകാർഡ് താലൂക്ക് സപ്ലൈ ഒാഫീസിൽ തിരിച്ചേൽപ്പിച്ച് പലരും രക്ഷപെട്ടു. കോഴിക്കോടാണ് ഏറ്റവും കൂടുതൽ ഉദ്യോഗസ്ഥർ നല്ലപിള്ളകളായത്.1200 പേർ. പത്തനംതിട്ടയിൽ 868 പേരും തിരുവനന്തപുരത്ത് 783 പേരും എറണാകുളത്ത് 767 പേരും അനർഹമായ കാർഡുകൾ തിരിച്ചേൽപിച്ചു. ഏറ്റവും കുറവ് വയനാട്ടിലാണ് 60 പേർ. ഇവരുടെയെല്ലാം കാർഡുകളിൽ പൊതുവിഭാഗമെന്ന് സീൽപതിച്ച് തിരിച്ചു നൽകി.
കാർഡ് വിതരണം ചെയ്യാൻ തുടങ്ങിയതിന് ശേഷം മുൻഗണന പട്ടികയിലുള്ള 15,902 പേരാണ് ഇതുവരെ സ്വയം ഒഴിഞ്ഞുപോയത്. തിങ്കളാഴ്ചവരെയാണ് സ്വയം ഒഴിയാൻ സമയം അനുവദിച്ചിരിക്കുന്നത്. പത്തുലക്ഷത്തോളം കാർഡുകൾ കൂടി ഇനി വിതരണം ചെയ്യാനുണ്ട്. ഇവർക്ക് സമയപരിധിയിൽ ഇളവ് നൽകും. സർക്കാർ ഉദ്യോഗസ്ഥർ അല്ലാത്ത അനർഹരെ കണ്ടെത്താനും നടപടിയായിട്ടുണ്ട്. മോട്ടോർ വാഹനവകുപ്പിൽ നിന്ന് നാലുചക്രവാഹനങ്ങളുള്ളവരുടെ പട്ടികയും പഞ്ചായത്തിൽ നിന്ന് ആയിരം ചതുരശ്രയടിയിൽ കൂടുതൽ വിസ്തൃതിയുള്ള വീടുകളുേടയും പട്ടിക ശേഖരിക്കുന്നുണ്ട്. ഇതോടെ അനർഹരായ മുഴുവൻ ആളുകളേയും നീക്കാനും പട്ടികയ്ക്ക് പുറത്തുള്ള നാലരലക്ഷത്തോളം അർഹരെ ഉൾക്കൊള്ളിക്കാനും കഴിയുമെന്നാണ് ഭക്ഷ്യവകുപ്പിന്റെ പ്രതീക്ഷ.